Site icon Malayalam News Live

അമേരിക്കയിലെ ഇന്ത്യക്കാരെ കൂട്ടത്തോടെ നാടുകടത്തണം; വംശീയ അധിക്ഷേപവുമായി മാധ്യമപ്രവർത്തകൻ

അമേരിക്കയിലെ ഇന്ത്യൻ വംശജർക്കെതിരെ കടുത്ത വംശീയ വിദ്വേഷ ഭീഷണിയുമായി വലതുപക്ഷ മാധ്യമപ്രവർത്തകനായ മാറ്റ് ഫോർണി. 2026ഓടെ അമേരിക്കയിലെ ഇന്ത്യക്കാർ വംശീയമായി വേർതിരിക്കപ്പെടുമെന്നും അവർക്കെതിരെ വ്യാപകമായ ആക്രമണങ്ങൾ ഉണ്ടാകുമെന്നും ഇയാൾ വാദിച്ചു. അതിനാൽ ഇന്ത്യക്കാരുടെ ജീവൻ രക്ഷിക്കാനായി അവരെ കൂട്ടത്തോടെ നാടുകടത്തണമെന്നാണ് ഇയാളുടെ വിചിത്രമായ വാദം. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് മാറ്റ് ഫോർണി ഈ പരാമർശങ്ങൾ നടത്തിയത്. 2026ഓടെ അമേരിക്കയിൽ ഇന്ത്യക്കാരോടുള്ള വിദ്വേഷം അതിന്റെ പരകോടിയിലെത്തുമെന്ന് ഇദ്ദേഹം പറയുന്നുണ്ട്. പിന്നാലെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ഇന്ത്യൻ വംശജർ, അവരുടെ വീടുകൾ, ബിസിനസ് സ്ഥാപനങ്ങൾ, ഹിന്ദു ക്ഷേത്രങ്ങൾ എന്നിവ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇയാൾ പറഞ്ഞു. ഇന്ത്യക്കാർക്കെതിരെ നടക്കാൻ പോകുന്ന ആക്രമണങ്ങൾ നടത്തുന്നത് വെള്ളക്കാരായ അമേരിക്കക്കാരായിരിക്കില്ലെന്നും, മറിച്ച് മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരായിരിക്കുമെന്നും ഫോർണി ആരോപിച്ചു. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങൾ ബോധപൂർവം മൂടിവെക്കുമെന്നും ഇയാൾ അവകാശപ്പെട്ടു. സാധാരണഗതിയിൽ ട്രംപിനെയും അദ്ദേഹത്തിന്റെ അനുയായികളെയും കുറ്റപ്പെടുത്താൻ മാധ്യമങ്ങൾ ഉത്സാഹം കാണിക്കാറുണ്ടെന്നും എന്നാൽ ഈ വിഷയത്തിൽ അവർ മൗനം പാലിക്കുമെന്നുമാണ് ഇയാളുടെ വാദം.

Exit mobile version