Site icon Malayalam News Live

വാഹന പരിശോധനയിൽ അതിമാരക മയക്കുമരുന്നുമായി ഒരാ‌ൾ പിടിയിൽ; ഇയാളിൽനിന്ന് 0.98 ഗ്രാം മെത്താഫിറ്റാമിൻ പിടിച്ചെടുത്തു

സുല്‍ത്താന്‍ബത്തേരി: അതിമാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി ഒരാളെ കൂടി വയനാട്ടില്‍ അറസ്റ്റ് ചെയ്തു. മലപ്പുറം പൊന്മുണ്ടം നാലുകണ്ടത്തില്‍ വീട്ടില്‍ ഫിറോസ് അസ്ലം (33) നെയാണ് ബത്തേരി പോലീസും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

വ്യാഴാഴ്ച്ച ഉച്ചയോടെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് 0.98 ഗ്രാം മെത്താഫിറ്റാമിനുമായി അസ്ലം പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റയിലെടുത്തു.

കഴിഞ്ഞ ദിവസം മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റിലെ പരിശോധനക്കിടെയും മറ്റൊരു യുവാവ് മെത്താഫിറ്റമിനുമായി അറസ്റ്റിലായിരുന്നു. കോഴിക്കോട് ഫറോക്ക് സ്വദേശി മണന്തല പടന്ന ചെമ്പ്രയില്‍ വീട്ടില്‍ ടി. മുഹമ്മദ് ആഷിഖ് (29) എന്നയാളാണ് ആദ്യ സംഭവത്തില്‍ അറസ്റ്റിലായത്.

പ്രതിയില്‍ നിന്ന് 53.900 ഗ്രാം മെത്താഫിറ്റാമിനും പിടിച്ചെടുത്തിരുന്നു. ഇയാള്‍ സഞ്ചരിച്ച കാറില്‍ പരിശോധന നടത്തുന്നതിനിടെയാണ് കൈവശം സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പ്രതി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ വഴി കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിന്റെ പ്രധാന സഞ്ചാരപാതയായി മാറുകയാണ് വയനാട്ടിലെ അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍.

ഓരോ വര്‍ഷവും വന്‍തോതില്‍ ലഹരി വസ്തുക്കളാണ് ഇവിടങ്ങളില്‍ പിടികൂടുന്നത്. എന്നാല്‍, മയക്കുമരുന്നും കുഴല്‍പ്പണവും സ്വര്‍ണവും അടക്കം കടത്തുമ്പോഴും പൊലീസ് അടക്കമുള്ള വകുപ്പുകള്‍ക്ക് ആധുനിക പരിശോധന സംവിധാനങ്ങള്‍ ഒന്നും തന്നെ ഇവിടങ്ങളില്‍ ലഭ്യമല്ല. പലപ്പോഴും നിയമലംഘകര്‍ പിടികൂടപ്പെടുന്നത് രഹസ്യവിവരം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്.

Exit mobile version