Site icon Malayalam News Live

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കാൻ ഒരുങ്ങുന്നു; കൈരളി ടി വി ചെയർമാൻ സ്ഥാനവും ഒഴിയും; ഫെയ്സ്ബുക്ക് കുറിപ്പുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: തന്റെ രാഷ്ട്രീയം ഇതുവരെ പരസ്യമായി പ്രഖ്യാപിച്ച നടനല്ല മമ്മൂട്ടി. എന്നാല്‍, ആദ്യകാലം മുതല്‍ തന്നെ ഇടതുപക്ഷത്തോട് പ്രത്യേകിച്ച്‌ സിപിഎമ്മിനോട് വളരെ അടുത്ത ബന്ധം പുലർത്തുന്ന താരമാണ് മമ്മൂട്ടി.

പലപ്പോഴും സിപിഎം പരിപടികളിലെല്ലാം സജീവമായി തന്നെ മമ്മൂട്ടി പങ്കെടുത്തിട്ടുമുണ്ട്. കൈരളി ചാനലിന്റെ ചെയർമാൻ കൂടിയാണ് അദ്ദേഹം.‘എന്നാല്‍ ഇപ്പോഴിതാ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കാൻ ഒരുങ്ങുകയാണത്രേ. കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് ആണ് ഇത് സംബന്ധിച്ച്‌ കുറിപ്പ് പങ്കിട്ടിരിക്കുന്നത്.

കൈരളി ടി വി ചെയർമാൻ സ്ഥാനവും അദ്ദേഹം വൈകാതെ ഒഴിയുമെന്ന് ചെറിയാൻ ഫിലിപ്പ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം…

കാല്‍ നൂറ്റാണ്ടിലേറെയായി സി പി എം തങ്ങളുടെ ആവശ്യങ്ങള്‍ക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നല്‍കിയിട്ടില്ല. ദേശീയ തലത്തില്‍ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സി പി എം ബന്ധത്തിന്റെ പേരിലാണ്.

സാഹിത്യ, സിനിമ, കലാ രംഗങ്ങളില്‍ സി പി എം സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകല്‍ച്ചയിലാണ്. പാർട്ടി വേദികളില്‍ പ്രത്യക്ഷപ്പെടാൻ മിക്കവർക്കും ഭയമാണ്. എം.എല്‍.എ മാരായിരുന്ന മഞ്ഞളാംകുഴി അലി, അല്‍ഫോൻസ് കണ്ണന്താനം എന്നിവർ സി പി എം ബന്ധം അവസാനിപ്പിച്ചത് പാർട്ടി നേതാക്കളുടെയും അണികളുടെയും പീഢനം സഹിക്കാൻ വയ്യാതെയാണ്.

മുസ്ലീം ലീഗില്‍ ചേർന്ന അലി പിന്നീട് സംസ്ഥാന മന്ത്രിയും അല്‍ഫോൻസ് കേന്ദ്ര മന്ത്രിയുമായി. ‘കെ ടി ജലീല്‍ അൻവറിന്റെ പാത പിന്തുടരുമെന്ന് തീർച്ചയാണ്. അൻവർ ഉയർത്തിയ എല്ലാ പ്രശ്നങ്ങളോടും ജലീല്‍ ആഭിമുഖ്യം പുലർത്തിയിട്ടുണ്ട്.

പലഘട്ടങ്ങളായി കോണ്‍ഗ്രസില്‍ നിന്നും സി പി എം -ല്‍ ചേർന്നവരെല്ലാം മരണക്കെണിയിലാണ്. ചിലർക്ക് അപ്പ കഷണങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവരുടെയെല്ലാം രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ടിരിക്കുകയാണ്, പോസ്റ്റില്‍ പറയുന്നു .

അതേസമയം, പോസ്റ്റിന് താഴെ ചെറിയാൻ ഫിലിപ്പിനെ അതിരൂക്ഷമായി വിമർശിച്ചുള്ള നിരവധി കമന്റുകളാണ് നിറയുന്നത്.

തന്നെപ്പോലെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി വന്നവരെ അങ്ങനെ ചെയ്യൂവെന്നും മമ്മൂട്ടി ഏതെങ്കിലും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ഇടതുപക്ഷ സഹായമാത്രികനായതല്ല എന്നുമാണ് ഒരാള്‍ കുറിച്ചത്. ‘മമ്മൂട്ടി ഒരിക്കലും സി പി എം മെമ്പർഷിപ് എടുത്തിട്ടില്ല , സി പി എം സൗഹൃദം ഉള്ളതുകൊണ്ട് കൈരളി ചാനല്‍ ചെയർമാനായി ഇരിക്കുന്നു എന്നേയുള്ളൂ’, എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.

‘താങ്കള്‍ പറഞ്ഞതനുസരിച്ച്‌ സി പി എം വിട്ടവർക്കെല്ലാം ഉന്നത സ്ഥാനങ്ങള്‍ ലഭിച്ചു. മമ്മൂട്ടി സി പി എം വിട്ടാല്‍ ദേശീയ പുരസ്‌കാരങ്ങള്‍ക്ക് സാധ്യതയുണ്ട്. അല്ലെങ്കില്‍ കേന്ദ്ര മന്ത്രി വരെ ആയേക്കാം. താങ്കളും വിശ്വസിച്ച പ്രസ്ഥാനത്തെ വഞ്ചിച്ചു സിപി എമ്മില്‍ വന്ന് രാജ്യസഭ സീറ്റ് ലഭിക്കാതെ വീണ്ടും മടങ്ങി പോയ വ്യക്തിയാണ്.

സ്നേഹിതാ, രാഷ്ട്രീയ പ്രത്യയശാസ്ത്രം ഒരു വിശ്വാസമാണ്. സ്ഥാനങ്ങള്‍ക്കും, പദവികള്‍ക്കും വേണ്ടി താങ്കളെ പോലെ കാലത്തും വൈകിട്ടും അത് മാറുന്നവരും ഉണ്ടാകാം. എന്നാല്‍ അങ്ങനെയുള്ളവരുടെ സ്ഥാനം കാലത്തിന്റെ ചവറ്റു കൊട്ടയില്‍ ആണ്’, മറ്റൊരാള്‍ കമന്റില്‍ പറഞ്ഞു.

Exit mobile version