കോഴിക്കോട് : പ്രിയപ്പെട്ട എം.ടിയുടെ ഓർമ്മകള്‍ നിറഞ്ഞ കോഴിക്കോട്ട വസതിയായ സിതാരയിലെത്തി നടൻ മമ്മൂട്ടി.
എം.ടിയുടെ വിയോഗ സമയത്ത് മമ്മൂട്ടി വിദേശത്തായിരുന്നു അതിനാല്‍ എത്താൻ സാധിച്ചിരുന്നില്ല. എം.ടി മരിച്ച് ഒൻപത് ദിവസങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി കോഴിക്കോട്ട് വസതിയിലെത്തുന്നത്. രമേഷ് പിഷാരടിക്കൊപ്പമാണ് മമ്മൂട്ടി എത്തിയത്.
എം.ടിയുടെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. പ്രിയ എംടിയുടെ ഓർമ്മകളില്‍ മമ്മൂട്ടി വിതുമ്പി.
എം.ടി പോയിട്ട് 10 ദിവസമായി. മറക്കാത്തതു കൊണ്ടാണല്ലോ വന്നത്. മറക്കാൻ പറ്റാത്തത് കൊണ്ട്. മറ്റൊന്നും പറയാനില്ല. സന്ദർശനത്തിന് ശേഷം മമ്മൂട്ടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
എം.ടിയുടെ മരണസമയത്ത് മമ്മൂട്ടി ഫേസ്ബുക്കില്‍ വൈകാരികമായ കുറിപ്പ് പങ്കുവച്ചിരുന്നു. ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.
കണ്ട ദിവസം മുതല്‍ ആ ബന്ധം വളർന്നു. സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുൻപ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍,ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.ആ ഹൃദയത്തിലൊരിടം കിട്ടിയതാണ്സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓർക്കുന്നില്ലിപ്പോള്‍.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു.’ എന്നായിരുന്നു അന്ന് മമ്മൂട്ടി കുറിച്ചത്
