Site icon Malayalam News Live

കേരളത്തിലെ തോൽവി കനത്ത തിരിച്ചടി, പാർട്ടിയും മുന്നണിയും അതീവ ഗൗരവത്തോടെ കാരണങ്ങൾ വിലയിരുത്തും; എംഎ ബേബി

സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം കേരളത്തിലേതടക്കമുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശദീകരിച്ച് പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബി. കേരളത്തിൽ ബിജെപിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുക്കാൻ സാധിച്ചതായും തമിഴ്നാട്ടിൽ ബിജെപി പൂർണ്ണമായി തകർന്നതായും അദ്ദേഹം വിലയിരുത്തി. എന്നാൽ രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി മാറിയിരിക്കുകയാണ്. കേരളത്തിലുണ്ടായ പരാജയം പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് സമ്മതിച്ച അദ്ദേഹം, 1977ന് ശേഷം രാജ്യത്ത് ഒരു സംസ്ഥാനത്തും ഇടത് സർക്കാരില്ലാത്ത സാഹചര്യം വന്ന ആദ്യ തിരഞ്ഞെടുപ്പാണിതെന്നും ചൂണ്ടിക്കാട്ടി.

കേരളത്തിലെ തോൽവി അതീവ ഗൗരവമേറിയതാണെന്നും പാർട്ടിയും മുന്നണിയും ഇതിന്റെ കാരണങ്ങൾ കൃത്യമായി പരിശോധിച്ചുവരികയാണെന്നും എംഎ ബേബി പറഞ്ഞു. ഭയരഹിതവും സ്വതന്ത്രവുമായ ചർച്ചകളാണ് പാർട്ടിയിൽ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുകൾ വിശദമായി വിലയിരുത്തുന്നതിനായി ജൂലൈ മാസത്തിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലും തീവ്ര വലതുപക്ഷ സാന്നിധ്യം ഉദിച്ചുയർന്നു കഴിഞ്ഞുവെന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച ചില നിലപാടുകളും ഇപ്പോഴത്തെ ഈ സാഹചര്യത്തിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

Exit mobile version