Site icon Malayalam News Live

‘സംരക്ഷിക്കപ്പെട്ടത് വാപ്പയും ഉമ്മയും അന്ത്യവിശ്രമം കൊള്ളുന്ന മണ്ണ്’; വീടിനെ കടബാധ്യതയില്‍ നിന്നും മോചിപ്പിച്ചതിന് പാർട്ടിയോട് നന്ദി പറഞ്ഞ് എം.കെ. മുനീര്‍

മലപ്പുറം: വീടിനെ കടബാധ്യതയില്‍ നിന്നും മോചിപ്പിച്ചതിന് പാർട്ടിയോട് നന്ദി പറഞ്ഞ് മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം.കെ.മുനീര്‍. നന്ദിയറിയിച്ചുകൊണ്ട് വാക്കുകള്‍ക്കതീതമെന്ന് തുടങ്ങുന്ന വൈകാരിക കുറിപ്പ് മുനീർ ഫേസ്ബുക്കില്‍ പങ്കുവച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി എന്നിവർക്ക് മുനീർ കുറിപ്പില്‍ നന്ദിയറിയിക്കുന്നുണ്ട്. പാർട്ടിയോട് ജീവിതത്തിലുടനീളം കടപ്പെട്ടിരിക്കുന്നു. സദുദ്ദേശപരമായി ഇടപെടല്‍ നടത്തിയതിന് മാധ്യമങ്ങള്‍ക്കും നന്ദിയെന്ന് മുനീർ ഫേസ്ബുക്കില്‍ കുറിച്ചു.

 

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

 

വാക്കുകള്‍ക്കതീതം….

 

‘വിഷമിക്കേണ്ട, പാർട്ടി കൂടെയുണ്ട്’എന്ന ഉറച്ച ആശ്വാസവാക്കുകളോടെ ഞങ്ങളോടൊപ്പം അചഞ്ചലമായി നിന്ന പ്രിയപ്പെട്ട പാർട്ടിക്ക് വാക്കുകള്‍ക്കതീതമായ നന്ദി.

 

എനിക്ക് ആത്മവിശ്വാസവും ശക്തിയും പകർന്നു തന്ന പ്രിയപ്പെട്ട സയ്യിദ് സ്വാദിക്കലി ശിഹാബ് തങ്ങള്‍ക്കും ജ്യേഷ്ട സഹോദരനെ പോലെ കൂട തന്നെ നിന്ന കുഞ്ഞാലിക്കുട്ടി സാഹിബിനും ഞങ്ങളുടെ കുടുംബത്തിന്റെ ആത്മാർത്ഥമായ നന്ദി. ഞങ്ങളുടെ ഉള്ളുരുകിയ പ്രാർത്ഥനയില്‍ എന്നും ഉണ്ടാവും. ഈ പ്രയാസ ഘട്ടത്തില്‍ വീടിന്റെ കടബാധ്യതയില്‍ നിന്നും മോചിപ്പിച എന്റെ പാർട്ടിയോട് ഈ ജീവിതത്തിലുടനീളം ഞാൻ കടപ്പെട്ടിരിക്കുന്നു.

 

ഈ വാർത്തകള്‍ പുറത്തുവന്നപ്പോള്‍ കുറെയധികം സുമനസ്സുകള്‍ ഹൃദയത്തില്‍ പ്രാർത്ഥനയോടെ ഞങ്ങളിലേക്ക് സ്നേഹം ചൊരിഞ്ഞു. ‘നന്ദി’ എന്ന രണ്ടക്ഷരം കൊണ്ട് ഈ കടപ്പാട് തീർക്കാൻ സാധിക്കില്ല എന്നെനിക്കറിയാം.

 

എന്റെ സഹപാഠികള്‍, എന്റെ ഉറ്റ മിത്രങ്ങള്‍, ഞാനറിയാത്ത, എന്നെ ദൂരെ നിന്ന് മാത്രം കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ളവർ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവർ, എന്നെ ഏറെ ഇഷ്ടപ്പെടുന്നവർ, കലാ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ പ്രവർത്തിക്കുന്നവർ, വിദേശത്തുള്ളവർ, സ്വദേശത്തുള്ളവർ എല്ലാവരും സ്നേഹവാക്കുകളും പ്രാർത്ഥനകളും കൊണ്ട് ഞങ്ങളുടെ കൂടെ നിന്നു എന്നത് എനിക്ക് സങ്കല്‍പ്പിക്കാൻ പോലും കഴിയാത്ത സന്തോഷമാണ് പകർന്നു നല്‍കുന്നത്.

 

നമുക്ക് നേരിട്ട് പരിചയമില്ലാത്തവരായിട്ടുപോലും ഈ സമയത്ത് വിളിച്ച്‌ ആശ്വസിപ്പിക്കുകയും സഹായഹസ്തം നീട്ടാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തത് നിഷ്‌കളങ്കമായ ചേർത്തുവെക്കലായി ഞാൻ കാണുന്നു. നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനയും പിന്തുണയും എന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുകയും ചെയ്യുന്നു.

 

വാർത്താ മാധ്യമങ്ങള്‍ സദുദ്ദേശപരമായി നടത്തിയ ഇടപെടലുകള്‍ക്കും നന്ദി.

 

പ്രിയപ്പെട്ട വാപ്പയും ഉമ്മയും അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണ് പരമകാരുണികന്റെ അനന്തമായ അനുഗ്രഹത്താല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നതിലുള്ള ആശ്വാസം എല്ലാവരുമായും ഞാൻ പങ്കുവെക്കുന്നു. സമ്പത്തിനേക്കാള്‍ വലുത് സ്നേഹവും ബന്ധവുമാണ് എന്ന എന്റെ പിതാവ് പഠിപ്പിച്ച പാഠം ഒരു ആവർത്തി കൂടി ഞാൻ വായിച്ചിരിക്കുന്നുഅനുഭവത്തിലൂടെ.

 

സ്നേഹം മാത്രം..

 

ഡോ. എം. കെ. മുനീർ

 

Exit mobile version