തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി അധികാരത്തിലേക്ക്; സംസ്ഥാനത്തെ 1698 ജനപ്രതിനിധികള്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ 85 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 1698 ജനപ്രതിനിധികള്‍ ഞായറാഴ്ച നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ഇതില്‍ ജില്ലാപഞ്ചായത്ത്, കോർപ്പറേഷൻ, നാല് മുനിസിപ്പാലിറ്റികള്‍, 11 ബ്ലോക്ക് പഞ്ചായത്തുകള്‍, 68 ഗ്രാമപഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഡിസംബർ ഒൻപതിന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം 13-നായിരുന്നു പ്രഖ്യാപിച്ചത്. പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നതോടെ തദ്ദേശഭരണ രംഗത്ത് പുതിയ പ്രവർത്തനങ്ങള്‍ക്ക് തുടക്കമാകും.

 

പുതിയ ഭരണസമിതിയുടെ ഏറ്റവും വലിയ സവിശേഷത ശക്തമായ സ്ത്രീ പ്രാതിനിധ്യമാണ്. ആകെ 1698 ജനപ്രതിനിധികളില്‍ 867 പേർ സ്ത്രീകളാണ്. പട്ടികജാതി, പട്ടികവർഗം ഉള്‍പ്പെടെ എല്ലാ സംവരണ വിഭാഗങ്ങളിലും സ്ത്രീകള്‍ക്ക് മികച്ച പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, പട്ടികജാതി വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 221 പേരില്‍ 123 പേർ വനിതകളാണ്.

 

പട്ടികവർഗ വിഭാഗത്തില്‍ രണ്ട് വനിതാ പ്രതിനിധികളുമുണ്ട്. 68 പഞ്ചായത്തിലെ 1314 സീറ്റുകളില്‍ 672 സ്ത്രീകളും, 11 ബ്ലോക്ക് പഞ്ചായത്തിലെ 166 പേരില്‍ 85 സ്ത്രീകളും, ജില്ലാ പഞ്ചായത്തിലെ 27 അംഗങ്ങളില്‍ 14 സ്ത്രീകളും, നാല് മുനിസിപ്പാലിറ്റികളിലെ 135 പേരില്‍ 68 സ്ത്രീകളും, 56 അംഗങ്ങളുള്ള കോർപ്പറേഷനില്‍ 28 സ്ത്രീകളും സംവരണപ്രകാരം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

 

കോർപ്പറേഷൻ കൗണ്‍സിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പകല്‍ 11.30-നും മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍) ചടങ്ങുകള്‍ രാവിലെ 10 മണിക്കുമാണ് ആരംഭിക്കുക. എല്ലാ സ്ഥാപനങ്ങളിലും, തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഏറ്റവും പ്രായം കൂടിയ അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത്.

 

കോർപ്പറേഷനില്‍ ജില്ലാ കലക്ടറും മറ്റിടങ്ങളില്‍ വരണാധികാരികളുമാണ് മുതിർന്ന അംഗത്തിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്. തുടർന്ന്, മുതിർന്ന അംഗം വാർഡ് ക്രമപ്രകാരം മറ്റ് പ്രതിനിധികള്‍ക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും.

 

സത്യപ്രതിജ്ഞാ ദിനം തന്നെ ചേരുന്ന ആദ്യ യോഗത്തില്‍, തദ്ദേശ സ്ഥാപന അധ്യക്ഷൻ/ഉപാധ്യക്ഷൻ എന്നിവരുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കും. മേയർ, മുനിസിപ്പല്‍ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 26-ന് രാവിലെ 10.30-നും ഡെപ്യൂട്ടി മേയർ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക് 2.30-നും നടക്കും.

 

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 27-ന് രാവിലെ 10 മണിക്കും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30-നുമാണ് നിശ്ചയിച്ചിട്ടുള്ളത്