ന്യൂഡൽഹി : ഇന്ത്യയിലേക്കുള്ള എല്‍എന്‍ജിയുമായി ഒരു ചരക്ക് കപ്പല്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്നു. മാള്‍ട്ടയുടെ പാതകയേന്തിയ ടങ്കര്‍ കപ്പലാണ് തന്ത്രപ്രധാനമായ കടലിടുക്ക് കടന്നത്. എല്‍എന്‍ജി ടാങ്കര്‍ ‘ദിശ’ഹോര്‍മുസ് കടന്നെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അറിയിച്ചിരുന്നു. വ്യഴാഴ്ചയോടെ ഗുജറാത്ത് തീരത്ത് എത്തുമെന്നാണ് നിഗമനം. 62,000 ടണ്‍ എല്‍എന്‍ജിയാണ് കപ്പലിലുള്ളത്. ഇറാന്‍-യുഎസ് സമാധാന കരാര്‍ ഉടന്‍ ഒപ്പുവെക്കുമെന്നും ഹോര്‍മൂസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കപ്പല്‍ കടലിടുക്ക് കടന്നത്. സമാധാന കരാര്‍ പ്രഖ്യാപനത്തിന് ശേഷം ഹോര്‍മൂസ് കടക്കുന്ന ആദ്യ കപ്പലാണ് ദിശ.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് 325 ഇന്ത്യന്‍ നാവികരാണ് ഹോര്‍മൂസ് കടലിടുക്കില്‍ കുടുങ്ങി കിടക്കുന്നത്. ഗള്‍ഫ് മേഖലയില്‍ 18,000 ഇന്ത്യന്‍ നാവികരും കുടുങ്ങിക്കിടക്കുന്നുണ്ട്. നാവികര്‍ക്ക് എല്ലാ വിധ സഹായങ്ങളും നല്‍കി വരുന്നുണ്ടെന്നും ഇതുവരെ ഇന്ത്യയിലേക്കുള്ള 15 കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലായം അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള കരാറില്‍ ഒപ്പു വെക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. കരാറില്‍ ഒപ്പിട്ടാലുടന്‍ ഹോര്‍മുസ് വീണ്ടും തുറക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു. ഇറാന്‍ ഭാവിയില്‍ ആണവായുധം നിര്‍മിക്കില്ലെന്നും യുറേനിയം ശേഖരം യുഎസ് പിടിച്ചെടുത്ത് നശിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
