Site icon Malayalam News Live

കുവൈത്ത് തീപിടിത്തം: ഔദ്യോഗികമായി 15 പേർ മരിച്ചതായി സ്ഥിരീകരിച്ചുവെന്ന് നോർക്ക, അനൗദ്യോഗിക കണക്ക് 24

തിരുവനന്തപുരം: കുവൈത്തിലുണ്ടായ ദുരന്തത്തിൽ 15 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചതെന്ന് നോർക്ക സെക്രട്ടറി ഡോ കെ വാസുകി. അനൗദ്യോഗികമായി ലഭിച്ച വിവരം അനുസരിച്ച് 24 പേർ മരിച്ചതായാണ് കണക്ക്.

മൃതദേഹങ്ങൾ കൊണ്ടുവരാൻ ശ്രമം തുടരുകയാണ്. കുവൈത്ത് സർക്കാരുമായി ചേർന്ന് എല്ലാ ശ്രമവും നടത്തും. തുടർ സഹായം ചർച്ച ചെയ്യുമെന്നും നോർക്ക സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മൃതദേഹങ്ങൾ ഒരുമിച്ച് എത്തിക്കും. ഇതിനായി പ്രത്യേക വിമാനം കേന്ദ്രസർക്കാർ ഒരുക്കിയിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സ അവിടെ തന്നെ തുടരും. നിലവിൽ 6 പേർ ഗുരുതരാവസ്ഥയിലാണ്.

തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങളിൽ ഡിഎൻഎ പരിശോധന നടത്തും. ഡിഎൻഎ പരിശോധന ഫലത്തിന് രണ്ടാഴ്ചയോളം സമയം എടുക്കും. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ അടിയന്തരമായി ശ്രമിച്ചുവരികയാണെന്നും ഡോ കെ വാസുകി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തില്‍പ്പെട്ടവര്‍ക്ക് ലഭ്യമാക്കാന്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുന്‍കൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെല്‍പ്പ് ഡെസ്ക്കും ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യ ഗവണ്‍മെന്‍റ് കുവൈത്തില്‍ നടത്തുന്ന ഇടപെടലുകളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണപിന്തുണ നല്‍കും.

കേരളത്തിന്‍റെ ദില്ലിയിലെ പ്രതിനിധി പ്രൊഫസര്‍ കെവി തോമസ് വിദേശ മന്ത്രാലയവുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്. കുവൈറ്റ് ദുരന്തം അതീവ ദു:ഖകരമെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. ചികിത്സാ സഹായം അടക്കം സാധ്യമായതെല്ലാം സർക്കാർ ചെയ്യും. കേന്ദ്ര സർക്കാരുമായി ചേർന്ന് കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

 

Exit mobile version