Site icon Malayalam News Live

പട്ടിണിക്കിട്ടും ക്രൂരമായ മര്‍ദനവും; പിതാവും രണ്ടാനമ്മയും പ്രതികള്‍; കുമളിയില്‍ ആറുവയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ കോടതി ഇന്ന് വിധി പറയും

ഇടുക്കി: കുമളിയില്‍ ആറുവയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഇന്ന് കോടതി വിധി പറഞ്ഞേക്കും.

ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. സംഭവം നടന്ന് 11 വർഷങ്ങള്‍ക്ക് ശേഷമാണ് ഇടുക്കി ഒന്നാംക്ലാസ് അഡീഷണല്‍ മജിസ്ട്രേറ്റ് വിധി പറയുന്നത്.

മനുഷ്യ മനസാക്ഷി മരവിക്കുന്ന ക്രൂര പീഡനമാണ് ഷെഫീക്കിന് ഏല്‍ക്കേണ്ടി വന്നത്. അതും ആറുവയസ്സ് മാത്രമുളള കുട്ടിയോടായിരുന്നു ഇരുവരുടേയും ക്രൂരത.

പട്ടിണിക്കിട്ടതും ക്രൂരമായി മർദിച്ചതുമെല്ലാം രണ്ടാനമ്മയും സ്വന്തം പിതാവും ചേർന്നാണ്. 2013 ജൂലൈ 15 നാണ് മർദ്ദനത്തെ തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്, ഇതോടെയാണ് ഷെഫീക്ക് നേരിട്ട പീഡനം പുറത്തറിയുന്നത്.

തലച്ചോറിനേറ്റ ക്ഷതവും കാലിലെ ഒടിവും നിരവധി മുറിപ്പാടുകളും. ഒരുപക്ഷേ ഈ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് തോന്നിച്ച ദിവസങ്ങളായിരുന്നു. ആഴ്ചകളെടുത്ത ചികിത്സയ്ക്കൊടുവില്‍ ഷെഫീക്ക് ജീവിത്തിലേക്ക് തിരികെയെത്തി.

പക്ഷേ തലച്ചോറിനേറ്റ ക്ഷതം കുഞ്ഞിൻ്റെ മാനസിക വള‍ർച്ചയെ ബാധിച്ചു. കുമളി പൊലീസ് 2013 ല്‍ രജിസ്റ്റർ ചെയ്ത കേസില്‍ വിചാരണ പൂർത്തിയായി. പിതാവ് ഷെരീഫാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രണ്ടാനമ്മ അനീഷയും.

Exit mobile version