Site icon Malayalam News Live

കെഎസ്‌ആര്‍ടിസി ബസുകളുടെ തകരാര്‍ രേഖപ്പെടുത്താന്‍ നാളെ മുതല്‍ രജിസ്റ്റര്‍; കേടുപാടുകള്‍ യഥാസമയം പരിഹരിച്ചില്ലെങ്കില്‍ ഉടൻ നടപടിയെന്ന് മന്ത്രി

പാലക്കാട്: കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡുകളില്‍ നാളെ മുതല്‍ ബസുകളുടെ തകരാര്‍ രേഖപ്പെടുത്താന്‍ രജിസ്റ്റര്‍ വയ്ക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞു.

ട്രിപ് കഴിഞ്ഞാലുടന്‍ സാങ്കേതിക തകരാറുകള്‍ രേഖപ്പെടുത്തണം. മെക്കാനിക്കല്‍ വിഭാഗം യഥാസമയം അതു പരിഹരിക്കണം. ഇല്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഇനി ഇറങ്ങുന്ന എല്ലാ കെഎസ്‌ആര്‍ടിസി ബസുകളിലും ക്യാമറ സ്ഥാപിക്കും. ദൃശ്യങ്ങള്‍ തിരുവനന്തപുരം ഹെഡ് ഓഫിസില്‍ നിന്നു പരിശോധിക്കാനാകും.

ഡ്രൈവര്‍ ഉറങ്ങുകയോ കണ്ണടയ്ക്കുകയോ ചെയ്താല്‍ അപ്പോള്‍ തന്നെ സന്ദേശം അറിയിക്കുന്ന സാങ്കേതികവിദ്യയും നടപ്പാക്കും. ക്യാമറയിലെ മെമ്മറി കാര്‍ഡ് ആയിരിക്കില്ല, വൈഫൈ സംവിധാനത്തിലാണു പ്രവര്‍ത്തിക്കുക.

മെമ്മറി കാര്‍ഡ് കാണാനില്ല എന്നതടക്കം പരാതികള്‍ ഒഴിവാക്കുമെന്നു മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തു മേയറും എംഎല്‍എയും ബസ് തടഞ്ഞ വിഷയത്തില്‍ കെഎസ്‌ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായിരുന്നു. 35 സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ എസി ബസുകള്‍ വാങ്ങും.

വരും മാസങ്ങളില്‍ ഒന്നാം തീയതി തന്നെ ജീവനക്കാര്‍ക്കു ശമ്പളം നല്‍കും. മുഴുവന്‍ ലോ ഫ്‌ലോര്‍ ബസുകളും നവീകരിച്ചു പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ ശീതീകരിച്ച ഓഫിസും ജീവനക്കാരുടെ വിശ്രമകേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Exit mobile version