Site icon Malayalam News Live

കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ സ്ത്രീയുടെ കൈ മുറിച്ചു നീക്കിയ സംഭവം; ഡ്രൈവറുടെ ഉദാസീനത കൊണ്ടെന്ന് എഫ്ഐആർ; ന്യായീകരിച്ച് കെഎസ്ആർടിസി

നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി. ബസിടിച്ച്‌ വീട്ടമ്മയുടെ വലതുകൈ മുറിച്ചുനീക്കേണ്ടിവന്ന സംഭവത്തില്‍ ഡ്രൈവർക്കെതിരേ അപകടകരവും ഉദാസീനമായും വാഹനമോടിച്ചതിന് പോലീസ് കേസ് എടുത്തു.

അപകടത്തില്‍ ഡ്രൈവറെ ന്യായീകരിച്ച്‌ കെ.എസ്.ആർ.ടി.സി. സാമൂഹികമാധ്യത്തിലൂടെ രംഗത്തുവന്നതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്.

അപകടത്തില്‍ പരിക്കേറ്റ അശ്വതി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ തുടരുകയാണ്. കൃത്രിമകൈപോലും വെച്ചുപിടിപ്പിക്കാനാകാത്തവിധം അശ്വതിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നു.

ഈ മാസം നാലിന് വൈകീട്ട് 3.40-ന് സ്വദേശാഭിമാനി ടൗണ്‍ ഹാളിനു സമീപമാണ് ആങ്കോട് സ്വദേശിനി അശ്വതി സഞ്ചരിച്ച സ്കൂട്ടറില്‍ കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ച്‌ അപകടമുണ്ടായത്. അശ്വതിയുടെ വലതുതോളില്‍ ബസിടിച്ചതിനെത്തുടർന്ന് കൈയുടെ രക്തയോട്ടം നിലച്ചതിനാലാണ് കൈ മുറിച്ചുനീക്കേണ്ടിവന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ അപകടത്തെ ന്യായീകരിച്ച കെ.എസ്.ആർ.ടി.സി. അശ്വതിയുടെ കൈമുറിച്ചുമാറ്റിയില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.

ആങ്കോട്, അശ്വനിവീട്ടില്‍ അശ്വതി(44) നെയ്യാറ്റിൻകര ലോട്ടറി ഓഫീസിലെ താത്കാലിക ജീവനക്കാരിയാണ്. ഭർത്താവ് മരിച്ചുപോയി. എൻജിനിയറിങ്ങിനു പഠിക്കുന്ന മകന്റെ പഠന സൗകരാർഥം കൈമനത്തെ വാടകവീട്ടിലാണ് താമസം. മകള്‍ എല്‍.എല്‍.ബി വിദ്യാർഥിനിയാണ്.

ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്ബോഴാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് റോഡില്‍ കിടന്ന അശ്വതിയെ കെ.എസ്.ആർ.ടി.സി. ജീവനക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഇരുമ്ബില്‍ സ്വദേശിയായ ഓട്ടോഡ്രൈവറാണ് ആശുപത്രിയിലെത്തിച്ചത്.

അപകടമുണ്ടാക്കിയ ഡ്രൈവറെ ന്യായീകരിക്കാൻ രംഗത്തെത്തിയ കെ.എസ്.ആർ.ടി.സി. അധികൃതർ, വലതുകൈ നഷ്ടപ്പെട്ട് ആശുപത്രിയില്‍ക്കഴിയുന്ന സഹോദരിയെ ആശ്വസിപ്പിക്കാൻ സമയം കണ്ടെത്തിയില്ലെന്ന് അശ്വതിയുടെ സഹോദരൻ ഓട്ടോ ഡ്രൈവറായ അനൂപ് പരാതിപ്പെടുന്നു.

അപകടമുണ്ടായി നാല് ദിവസം കഴിഞ്ഞാണ് അനൂപ് നെയ്യാറ്റിൻകര പോലീസില്‍ പരാതി നല്‍കിയത്.

Exit mobile version