Site icon Malayalam News Live

സാമ്പത്തിക തർക്കത്തെ തുടർന്ന് തൊട്ടടുത്തുള്ള കടക്കാരൻ പെട്രോൾ ഒഴിച്ച് തീയിട്ടു; ഗുരുതരമായി പൊള്ളലേറ്റ ജ്വല്ലറിയുടമ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു

പാലാ  : രാമപുരത്ത് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു. രാമപുരം ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനാണ് (55) മരിച്ചത്.

കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് അന്ത്യം. അശോകന് 80 ശതമാനം പൊള്ളലേറ്റിരുന്നു.

ആദ്യം പാലായിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടർന്ന് ഇന്നലെ വൈകിട്ട് കോട്ടയം മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെയാണ് രാമപുരം ഇളംതുരുത്തിയിൽ തുളസിദാസ് ജ്വവല്ലറിയിലെത്തി അശോകന് നേർക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. തീയിട്ട ഉടൻ ഓടി രക്ഷപെട്ട പ്രതി, ഒരു മണിക്കൂറിനുശേഷം രാമപുരം പൊലീസി‌ൽ കീഴടങ്ങിയിരുന്നു.

ഇയാളും പൊള്ളലേറ്റ അശോകനും തമ്മിൽ കുറച്ചുകാലമായി സാമ്പത്തികമായ ഇടപാടുകളിലെ തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാമപുരം സ്റ്റേഷനിൽ തന്നെ പരാതികളും കേസുകളും ഉണ്ടായിട്ടുണ്ട്.

 

Exit mobile version