Site icon Malayalam News Live

കോട്ടയം ഏറ്റുമാനൂരിൽ കാറിന്റെ ബോണറ്റിനുള്ളിൽ ലഹരി മരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമം; 250 കുപ്പി ലഹരി മരുന്നുമായി ഒരാൾ പിടിയിൽ

കോട്ടയം : ആദ്യം കഞ്ചാവ്. വിശദ പരിശോധനയിൽ കാറിന്റെ ബോണറ്റിനുള്ളിൽ രഹസ്യമായി സൂക്ഷിച്ചു കടത്തിയ ലഹരി മരുന്ന് പിടികൂടി പോലീസ്. 2 പേർ അറസ്റ്റിൽ .ആദ്യം ചെറിയ തോതിലെന്നു കരുതിയെങ്കിലും വമ്പൻ സ്രാവ് ആണ് പോലീസിന്റെ വലയിലായത്.

ഏറ്റുമാനൂരില്‍ പോലീസ് നടത്തിയ റെയ്ഡിൽ 250 കുപ്പി ലഹരി മരുന്ന് പിടികൂടി.
ജിമ്മൻമാരും കായിക താരങ്ങള്‍ക്കും ഉത്തേജനം കിട്ടാൻ ഉപയോഗിക്കുന്നതാണ് പിടികൂടിയ ലഹരി മരുന്ന്.

ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിൻ്റെ നേതൃത്വത്തില്‍ ഏറ്റുമാനൂർ പൊലീസ് സംഘം ആണ് ലഹരി മരുന്ന് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് അതിരമ്പുഴയില്‍ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ രാമങ്കരി മഠത്തില്‍ പറമ്പില്‍ സന്തോഷ് മോഹനനെ (32) ഏറ്റുമാനൂർ എസ് എച്ച്‌ ഒ എ. എസ് അൻസിലിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ലഹരി മരുന്ന് പിടികൂടുന്നത്. ജില്ലയിലെ ഏറ്റവും വലിയ ലഹരി മരുന്നു വേട്ടയാണിതെന്ന് പോലിസ് പറഞ്ഞു.

ഏറ്റുമാനൂർ പോലീസ് കഴിഞ്ഞദിവസം നഗരത്തില്‍ പരിശോധന നടത്തുന്നതിനിടെ സന്തോഷ് മോഹനിൽ നിന്നും ചെറിയ അളവില്‍ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് സന്തോഷിന്റെ വാഹനം പരിശോധിക്കുന്നതിനിടയാണ് ഇയാളുടെ വാഹനത്തിൻറെ ബോണറ്റിനുള്ളില്‍ നിന്നും ലഹരിക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ വ്യാപകമായി കണ്ടെടുത്തത്.

ഇതേ തുടർന്ന് ഏറ്റുമാനൂർ പോലീസ് സംഘം ഡ്രഗ് ഇൻസ്പെക്ടർമാരെ വിവരമറിയിച്ചു. ഡ്രഗ് ഇൻസ്പെക്ടർമാരായ താരാ എസ് പിള്ള , ജമീല ഹെലൻ ജേക്കബ് , ബബിത കെ വാഴയില്‍ എന്നിവർ നടത്തിയ പരിശോധനയിലാണ് വീര്യം കൂടിയ ലഹരി മരുന്നാണ് പ്രതി കടത്തിക്കൊണ്ടു വന്നതെന്ന് കണ്ടെത്തിയത്.

ശസ്ത്രക്രിയയ്ക്കിടെ രോഗികള്‍ക്ക് രക്തസമ്മർദ്ദം കുറഞ്ഞാല്‍ ഇത് നിയന്ത്രിക്കുന്നതിനുവേണ്ടി നല്‍കുന്ന മരുന്നാണ് ഇത്. ഓണ്‍ലൈനില്‍ നിന്നും വാങ്ങുന്ന മരുന്ന് കോട്ടയം ജില്ലയില്‍ വ്യാപകമായി വിതരണം ചെയ്തിരുന്നത് പ്രതിയാണ് എന്ന് പോലീസ് പറഞ്ഞു.

10 മില്ലി യുടെ 250 കുപ്പികളാണ് പിടിച്ചെടുത്തത്. ജില്ലയിലെ ജിമ്മുകളിലും , വടംവലി അടക്കമുള്ള കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവർക്കും വ്യാപകമായി ഈ മരുന്ന് പ്രതി വിതരണം ചെയ്തിരുന്നതായി പോലീസ് പറയുന്നു.

ഇയാൾ ലഹരി മരുന്ന് വിതരണം ചെയ്യുന്ന ജിംനേഷ്യം ഏതൊക്കെയെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.ഇവിടങ്ങളിലും പരിശോധന നടത്താൻ പോലീസ് നീക്കമുണ്ട്.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നിർദ്ദേശപ്രകാരം കോട്ടയം

ഡിവൈഎസ്പി കെജി അനീഷ് , ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ എ. എസ് അൻസല്‍ , എസ് ഐ എ.എസ് അഖില്‍ ദേവ് , സിവില്‍ പൊലീസ് ഓഫിസർ ധനേഷ് , അജിത് , സുനില്‍ , വനിത എ എസ് ഐ ജിഷ എന്നിവർ അടങ്ങുന്ന സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

Exit mobile version