കോട്ടയം: 4.44 കോടി രൂപ മുടക്കി നിർമിച്ച റജിസ്ട്രേഷൻ കോംപ്ലക്സ് ഉപയോഗിക്കാനാവാതെ റജിസ്ട്രേഷൻ വകുപ്പ്. 2022 മേയിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം നിർവഹിച്ച കെട്ടിടമാണിത്.
ജില്ലാ റജിസ്ട്രാർ ഓഫിസ്, ജില്ലാ ഓഡിറ്റ് ഓഫിസ്, ജില്ലാ ചിട്ടി ഇൻസ്പെക്ടർ ഓഫിസ്, ജില്ലാ ചിട്ടി ഓഡിറ്റ് ഓഫിസ്, അഡിഷനൽ സബ് റജിസ്ട്രാർ ഓഫിസ്, ബൈൻഡിങ് യൂണിറ്റ് എന്നിവയ്ക്ക് വേണ്ടി നിർമിച്ചതാണ് കളക്ടറേറ്റിനു മുൻപിലെ റജിസ്ട്രേഷൻ കോംപ്ലക്സ്.
കെട്ടിട നിർമാണ ചട്ടങ്ങൾ പാലിക്കാത്തതാണ് അനുമതി താമസിക്കുന്നതിനു കാരണമെന്നു നഗരസഭാ അധികൃതർ പറഞ്ഞു. നിർമാണത്തിന് അനുമതി നൽകിയപ്പോൾ പറഞ്ഞിരുന്ന നിബന്ധനകളിൽ വ്യത്യാസം വന്നിട്ടുണ്ട്.
നിയമാനുസൃതം ആവശ്യമുള്ള പാർക്കിങ് സ്ഥലം, അതിരുകളിൽ നിന്നുള്ള ദൂരം തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ വ്യത്യാസമുണ്ടെന്നും പറഞ്ഞു. അതേസമയം, സർക്കാരിന് സ്പെഷ്യൽ ഉത്തരവിലൂടെ കെട്ടിടത്തിന്റെ നിർമാണം നിയമാനുസൃതമാക്കാമെന്നു അറിയുന്നു.
