Site icon Malayalam News Live

കോട്ടയത്തെ പാസ്‌പോര്‍ട്ട് ജനസേവാകേന്ദ്രം വെള്ളിയാഴ്ച പ്രവർത്തനം ആരംഭിക്കും; അരമണിക്കൂറിനുള്ളില്‍ പാസ്‌പോര്‍ട്ട് ലഭ്യമാക്കാൻ അധികൃതർ

 

കോട്ടയം: കോട്ടയത്തെ പാസ്‌പോര്‍ട്ട് ജനസേവാകേന്ദ്രം വെള്ളിയാഴ്ച തുറക്കുമെന്ന് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

 

വൈകീട്ട് മൂന്നിന് കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനംചെയ്യും. മൂന്ന് ഘട്ടമായി രേഖകള്‍ പരിശോധിച്ച്‌ മുപ്പതുമിനിറ്റില്‍ പാസ്‌പോര്‍ട്ട് ലഭിക്കുംവിധമാണ് ക്രമീകരണം. ഒൻപതുകോടി രൂപ ചെലവഴിച്ച ആധുനിക സേവാകേന്ദ്രത്തിന്റെ പണി നിര്‍വഹിച്ചത് ചെന്നൈ കേന്ദ്രീകരിച്ചുള്ള കമ്പനിയാണ്.

 

കോട്ടയം കെ.എസ്.ആര്‍.ടി.സി. സ്റ്റാൻഡിനുസമീപം പി.ഡബ്‌ള്യു.ഡി. റസ്റ്റ് ഹൗസിന് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് പുതിയ സേവാകേന്ദ്രം. വാഹനപാര്‍ക്കിങ് സൗകര്യം, മുൻഗണനാവിഭാഗം തിരിച്ചുള്ള കൗണ്ടറുകള്‍, ഭിന്നശേഷിസൗഹൃദം, വിശാലമായ വിശ്രമമുറി, അതിവേഗ ഇന്റര്‍നെറ്റ്, ഫോട്ടോസ്റ്റാറ്റ് എടുക്കാനുള്ള സൗകര്യം, എ.ടി.എം.കൗണ്ടര്‍, ആധുനിക സുരക്ഷാസംവിധാനങ്ങള്‍ എന്നിവയാണ് സേവാകേന്ദ്രത്തിന്റെ പ്രത്യേകതകള്‍.

 

2023 ഫെബ്രുവരി 16-നാണ് കോട്ടയത്തെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിയത്. പിന്നീട് ആലപ്പുഴ, തൃപ്പൂണിത്തുറ, കരിങ്ങാച്ചിറ, ആലുവ എന്നിവിടങ്ങളിലേക്ക് പാസ്‌പോര്‍ട്ട് സേവനങ്ങള്‍ മാറ്റിയിരുന്നു.

Exit mobile version