Site icon Malayalam News Live

കോട്ടയം പാലായിൽ ജോലിക്ക് എന്ന വ്യാജേനെ വിളിച്ചുവരുത്തി അന്യസംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്നു; രണ്ട് പേർ പിടിയിൽ

സ്വന്തം ലേഖിക

പാലാ: അന്യസംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് പണവും, മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

വള്ളിച്ചിറ ചെറുകര ഭാഗത്ത് ഓടിയത്തുങ്കൽ വീട്ടിൽ ജിജോമോൻ ജോർജ് (35), കൊല്ലം കച്ചേരി മൂദാക്കര സ്ലം കോളനിയിൽ സാജൻ (39) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ കഴിഞ്ഞദിവസം അന്യസംസ്ഥാന തൊഴിലാളികളായ രണ്ടു പേരെ ജോലിക്ക് എന്ന വ്യാജേനെ വള്ളിച്ചിറയിലുള്ള വീട്ടിലെത്തിച്ച് ഇവരെ പൂട്ടിയിട്ട് ആക്രമിക്കുകയും, ഇവരുടെ കൈയിൽ ഉണ്ടായിരുന്ന 20,000 രൂപയും മൊബൈൽ ഫോണുകളും കവർച്ച ചെയ്ത് കടന്നുകളയുകയായിരുന്നു.

പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ കൊല്ലം ജില്ലയിൽ നിന്നും പിടികൂടുകയായിരുന്നു.

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എ.എസ്.ഐ ബിജു കെ.തോമസ്, സി.പി.ഓ മാരായ ജോബി ജോസഫ്, അരുൺകുമാർ, ശ്രീജേഷ് കുമാർ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

Exit mobile version