Site icon Malayalam News Live

‘ജീവിതം തകര്‍ത്തതിന്‍റെ പക; പെണ്‍ സുഹൃത്ത് ഉപേക്ഷിച്ചതും ഗര്‍ഭം അലസിയതും പ്രതികാരം കൂട്ടി’; കോട്ടയം ഇരട്ടക്കൊലക്കേസ് പ്രതിയുടെ മൊഴി പുറത്ത്; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാത കേസില്‍ പ്രതി അമിത് ഒറാങ്ങിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതിയുമായി ഇന്നലെ നടത്തിയ തെളിവെടുപ്പിനിടെ അന്വേഷണ സംഘത്തിന് നിർണായക തെളിവുകള്‍ ലഭിച്ചിരുന്നു . വീടിന് സമീപത്തെ തോട്ടില്‍ നിന്നും സിസിടിവി ഹാർഡ് ഡിസ്കും കൊല്ലപ്പെട്ട ദമ്പതികളുടെ ഒരു ഫോണും കണ്ടെത്തിയിരുന്നു .

വീട്ടിലെത്തി നടത്തിയത് തെളിവെടുപ്പില്‍ കൃത്യം നടത്തിയ രീതി പോലീസിനോട് ഇയാള്‍ വിവരിച്ചിരുന്നു. പ്രതി കോട്ടയത്ത് താമസിച്ച ലോഡ്ജിലും ഡ്രില്ലിങ് മെഷീൻ വാങ്ങിയ കടയിലും എത്തിച്ച്‌ ഇന്ന് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്.

മുൻവൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി. തന്റെ ജീവിതം തകർത്തതിന്റെ പക വീട്ടാനാണ് കൊല നടത്തിയതെന്നും അമിത് മൊഴി നല്‍കി.

ഫോണ്‍ മോഷണക്കേസ് പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും വിജയകുമാർ ചെവിക്കൊണ്ടില്ല. പെണ്‍ സുഹൃത്ത് ഉപേക്ഷിച്ചതും ഗർഭം അലസിയതും പ്രതികാരം കൂട്ടി. വിജയകുമാറിന്റെ രണ്ട് ബാങ്ക് അക്കൗണ്ടില്‍ നിന്നും പ്രതി രണ്ടേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു. കൊല നടത്താൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും പ്രതി അമിത് ഓറാങ് മൊഴിനല്‍കിയത്.

കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ ശ്രീവത്സം വീട്ടില്‍ ടി കെ വിജയകുമാര്‍, ഭാര്യ ഡോ. മീര വിജയകുമാര്‍ എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. ഇന്നലെ പുലര്‍ച്ചെ തൃശൂര്‍ മാളയിലെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തിനടുത്തുളള കോഴി ഫാമില്‍ നിന്നാണ് അമിതിനെ പൊലീസ് പിടികൂടിയത്.

Exit mobile version