Site icon Malayalam News Live

കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി

കോട്ടയം: നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി.

ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി ഭാഗത്ത് പേമലമുകളേൽ വീട്ടിൽ കൊച്ചച്ചു എന്ന് വിളിക്കുന്ന അനുജിത്ത്കുമാർ (22), രാമപുരം ഇടിയനാൽ നെല്ലിയാനിക്കുന്ന് ഭാഗത്ത് താന്നിക്കവയലിൽ വീട്ടിൽ അജിത്കുമാർ (23) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്.

ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അനുജിത്ത് കുമാറിനെ ഒരു വർഷത്തേക്കും അജിത്ത്കുമാറിനെ ആറു മാസത്തേക്കുമാണ് നാടുകടത്തിയത്.

അനുജിത്ത് കുമാറിന് ഏറ്റുമാനൂർ, കുറവിലങ്ങാട്, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, കവർച്ച തുടങ്ങിയ ക്രിമിനൽ കേസുകളും അജിത്ത് കുമാറിന് മൂവാറ്റുപുഴ, രാമപുരം എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, മോഷണം, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്.

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Exit mobile version