Site icon Malayalam News Live

കൊട്ടാരക്കരയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യക്ക് മറ്റു ചിലരുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു കൊല; സംഭവത്തിനുശേഷം പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

കൊല്ലം : കൊട്ടാരക്കരയില്‍ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പളളിക്കല്‍ സ്വദേശി സരസ്വതി അമ്മയാണ് (50) കൊല്ലപ്പെട്ടത്.

കൊലപാതകത്തിനുശേഷം ഭർത്താവ് സുരേന്ദ്രൻ പിളള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ പ്രതിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബന്ധുക്കള്‍.

ഒരു സ്ത്രീയും ഭർത്താവിനെ ഇതുപോലെ സ്‌നേഹിക്കില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ‘സരസ്വതി അമ്മയുടെ ജീവൻ പോകുന്നത് അയാള്‍ ആസ്വദിച്ച്‌ കണ്ടുനിന്ന് കാണും.

അത്ര ക്രൂരനാണ്. അയാള്‍ക്ക് യാതൊരു തരത്തിലുളള മാനസികരോഗവുമില്ല. ബന്ധുക്കളായും നാട്ടുകാരുമായും സഹകരിക്കാൻ അയാള്‍ സമ്മതിക്കില്ല.

കാരണം അവരെ നിരന്തരം മർദ്ദിക്കുന്ന വിവരം പുറത്തുവന്നാല്ലോ. ആരും വീട്ടിലേക്ക് വരുന്നതോ വിളിക്കുന്നതോ അയാള്‍ക്ക് ഇഷ്ടമില്ല.

വീടിന് ചുറ്റും കറങ്ങിനടന്ന് ആരെങ്കിലും വരുന്നുണ്ടോയെന്ന് അന്വേഷിക്കുന്നതാണ് പതിവ്. ഇപ്പോഴും അവർക്ക് ജീവനുണ്ടായിരുന്നെങ്കില്‍ ഭർത്താവല്ല ചെയ്‌തെന്നെ പറയുളളൂ. അത്രയും സ്‌നേഹമായിരുന്നു’- ബന്ധുക്കള്‍ പറയുന്നു.

സരസ്വതി അമ്മയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയശേഷം മരണം ഉറപ്പിക്കാനായി പ്രതി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഇരുവരും തമ്മില്‍ തർക്കത്തിലേർപ്പെട്ടിരുന്നു.

ഭാര്യയ്ക്ക് മറ്റു ചിലരുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതിന്റെ വിരോധത്തിലാണ് കൊല നടത്തിയതെന്നാണ് സുരേന്ദ്രൻ പിള്ള പൊലീസിനോട് പറഞ്ഞത്. കൊലയ്ക്കുശേഷം ഓട്ടോറിക്ഷയില്‍ കൊട്ടാരക്കര പൊലീസ് സ്‌റ്റേഷനിലെത്തിയ ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറയുകയായിരുന്നു . പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തിയത്. ഇരുവർക്കും രണ്ട് മക്കളാണ് ഉള്ളത്. രണ്ട് പേരും വിദേശത്താണ്.

 

Exit mobile version