Site icon Malayalam News Live

കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം; മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ ലൈസൻസ് റദ്ദാക്കി; കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി

കൊല്‍ക്കത്ത: ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ ബലാത്സംഗക്കൊലയുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷനും ലൈസന്‍സും റദ്ദാക്കി. പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സിലിന്റേതാണ് നടപടി.

കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് സന്ദീപിനെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.

1914ലെ ബംഗാള്‍ മെഡിക്കല്‍ ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരമാണ് ലൈസന്‍സ് സസ്‌പെന്റ് ചെയ്തത്. സന്ദീപ് ഘോഷിന്റെ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേരത്തെ ഡബ്ല്യൂബിഎംസിയോട് (വെസ്റ്റ് ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍) ആവശ്യപ്പെട്ടിരുന്നു.

സന്ദീപ് ഘോഷിന്റെ നുണപരിശോധനയിലെ മറുപടികള്‍ വഞ്ചനാപരമാണെന്ന് സിബിഐ നേരത്തേ ആരോപിച്ചിരുന്നു. നുണ പരിശോധനയ്ക്കിടയിലും ശബ്ദ വിശകലനത്തിനിടയിലും സന്ദീപ് ഘോഷ് വഞ്ചനാപരമായ മറുപടി നല്‍കിയതായി സിബിഐ പറഞ്ഞു.

രാവിലെ 9.58ന് തന്നെ സന്ദീപ് ഘോഷിന് മരണ വിവരം ലഭിച്ചെന്നും എന്നാല്‍ അദ്ദേഹം ഉടനടിയുള്ള നടപടി സ്വീകരിച്ചില്ലെന്നും സിബിഐ പറഞ്ഞു.

ശരീരത്തിന്റെ കീഴ്ഭാഗത്ത് വസ്ത്രമില്ലാതെ, ശരീരത്തിന്റെ പുറത്ത് മുറിവുകളോട് കൂടി അതിജീവിതയെ കണ്ടിട്ടും ആത്മഹത്യയാണെന്ന് അവതരിപ്പിച്ചു.

പകല്‍ 10.03ന് സന്ദീപ് ഘോഷ് താല പൊലീസ് ഓഫീസര്‍ ഇന്‍ ചാര്‍ജ് അഭിജിത് മൊണ്ടാലുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് 11.30നാണ്’, സിബിഐ പറഞ്ഞു.

കൂടാതെ ചെസ്റ്റ് മെഡിസിനിലെ സെമിനാര്‍ ഹാളില്‍ അതിജീവിതയെ അബോധാവാസ്ഥയില്‍ കണ്ടെത്തിയെന്നാണ് ജനറല്‍ ഡയറിയില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ അതിന് മുമ്പ് തന്നെ ഒരു ഡോക്ടര്‍ അതിജീവിതയെ പരിശോധിച്ച് മരിച്ചെന്ന് കണ്ടെത്തിയിരുന്നു.

Exit mobile version