Site icon Malayalam News Live

കൊച്ചിയിൽ കാറിടിച്ച് ബൈക്ക് യാത്രിക മരിച്ച സംഭവം; ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ പിടികൂടി; വാഹന ഉടമയെ പോലീസ് ചോദ്യം ചെയ്യുന്നു

കൊച്ചി: ആലുവയില്‍ ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം കലൂരിൽ നിന്ന് പിടികൂടി. അഞ്ചുദിവസത്തിനുശേഷം ആണ് പിടികൂടിയത്. കലൂരില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. വാഹന ഉടമ ജോഷിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഡിസംബർ 31ന് രാത്രി 10.45 ഓടെ തോട്ടുമുഖം മാർവർ കവലയ്ക്ക് സമീപത്ത് വച്ചാണ് അപകടം സംഭവിക്കുന്നത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ആലുവ തുരുത്ത് വാടക്കല്‍വീട്ടില്‍ ഷേർളി തോമസ് (63) അപകടത്തില്‍ മരണപ്പെട്ടിരുന്നു.

പുതുവത്സര കുർബാനയില്‍ പങ്കെടുക്കാൻ സഹോദരൻ സില്‍വിയ്ക്ക് ഒപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേയാണ് ഇവരുടെ വാഹനത്തില്‍ കാർ ഇടിക്കുന്നത്. ശേഷം വാഹനം നിർത്താതെ കടന്നുകളഞ്ഞു. ആലുവ പോലീസെത്തിയാണ് ഇരുവരെയും ആശുപത്രിയിലെത്തിക്കുന്നത്.ചികിത്സയിലിരിക്കേ ഡിസംബർ രണ്ടിനാണ് ഷേർളി മരണപ്പെടുന്നത്.

വാഹനം ഇടിച്ചയുടനെ ഷേർളിയെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചിരുന്നെങ്കില്‍ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ബന്ധുക്കളും ആരോപണം ഉന്നിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് കാർ കണ്ടെത്താനായത്. നിലവില്‍ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് ജോഷിയെ ചോദ്യം ചെയ്ത് വരികയാണ്.

Exit mobile version