Site icon Malayalam News Live

കോട്ടയം കിടങ്ങൂരിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

കോട്ടയം: കിടങ്ങൂർ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പീരുമേട് നാരകംപുഴ ചന്തക്കടവ് ഭാഗത്ത് പുളിക്കൽ പീടികയിൽ വീട്ടിൽ മുഹമ്മദ് ഷാജഹാൻ (23), ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത് വെള്ളാപ്പള്ളിൽ വീട്ടിൽ ( പത്താഴപ്പടി ഭാഗത്ത് വാടകയ്ക്ക് താമസം) കബീർ വി.ഐ (52) എന്നിവരെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കിടങ്ങൂർ സ്വദേശിയായ യുവാവ് ഓഗസ്റ്റ് 8 ന് കിടങ്ങൂർ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സ്വർണ്ണം ആണെന്ന വ്യാജേനെ മുക്കുപണ്ടമായ മാല പണയം വെച്ച് 90,000 രൂപ തട്ടിയെടുക്കുകയായിരുന്നു. പരാതിയില്‍ കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പിടികൂടുകയും ചെയ്തിരുന്നു.

യുവാവിനെ ചോദ്യം ചെയ്തതിൽ നിന്നും യുവാവിന് മുക്കുപണ്ടം പണയം വയ്ക്കാൻ നൽകിയത് മുഹമ്മദ് ഷാജഹാനും, കബീറും ആണെന്ന് കണ്ടെത്തുകയും ,തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. മുഹമ്മദ് ഷാജഹാനെ മധുരയിൽ നിന്നും അതിസാഹസികമായാണ് പോലീസ് പിടികൂടിയത്. ഇയാള്‍ക്ക് തൊടുപുഴ സ്റ്റേഷനില്‍ സമാനമായ കേസ് നിലവിലുണ്ട് .

കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ റെനീഷ് റ്റി.എസ്, എസ്.ഐ കുര്യൻ മാത്യു, സി.പി.ഓ മാരായ ജോഷി മാത്യു, അഷറഫ് ഹമീദ്, ജോസ്ചാന്തർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Exit mobile version