Site icon Malayalam News Live

കെജി ജോര്‍ജിന്റെ സംസ്‌കാരം ഇന്ന്; രാവിലെ എറണാകുളം ടൗൺഹാളിൽ പൊതുദർശനം

സ്വന്തം ലേഖകൻ

കൊച്ചി: അന്തരിച്ച സിനിമാ സംവിധായകന്‍ കെജി ജോര്‍ജിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകീട്ട് നാലരയ്ക്ക് കൊച്ചിയിലെ രവിപുരം ശ്മശശാനത്തിലാണ് സംസ്‌കാരം. ഇന്നു രാവിലെ പതിനൊന്നു മുതല്‍ വൈകീട്ട് മൂന്ന് മണിവരെ എറണാകുളം ടൗണ്‍ ഹാളില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് ആറിന് മാക്ടയും ഫെഫ്കയും സംയുക്തമായി അനുസ്മരണം സംഘടിപ്പിക്കും.

ഞായറാഴ്ച രാവിലെ കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍വച്ചായിരുന്നു കെജി ജോർജിന്റെ അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് 6 വര്‍ഷമായി ഇവിടെയായിരുന്നു താമസം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു സംവിധാനം പഠിച്ച കെ ജി ജോർജ് സംവിധായകന്‍ രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായാണ് സിനിമയിലെത്തിയത്.

ആദ്യമായി സംവിധാനം ചെയ്ത ‘സ്വപ്നാടന’ത്തിന് 1976ല്‍ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം ലഭിച്ചു. ഉള്‍ക്കടല്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍, ഇലവങ്കോടുദേശം തുടങ്ങി 40 വര്‍ഷത്തെ സിനിമാജീവിതത്തില്‍ 19 സിനിമകള്‍ സംവിധാനം ചെയ്തു.

പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സെല്‍മയാണു ഭാര്യ. മക്കള്‍: അരുണ്‍ ജോര്‍ജ് (കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍, പനാഷെ അക്കാദമി, ഗോവ), താര (ഖത്തര്‍ എയര്‍വേയ്‌സ്, ദോഹ). മരുമകള്‍: നിഷ.

Exit mobile version