വിവാദമായ കേരള സ്റ്റോറി രണ്ടാംഭാഗം ഹൈക്കോടതി കാണുന്നതിനെതിരെ നിർമാതാവ്. സിനിമക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ പ്രദർശനാനുമതി നൽകിയതെന്നാണ് മറുപടി സത്യവാങ്മൂലത്തിലെ വാദം. ഹൈക്കോടതി സിനിമ കണ്ട് വിലയിരുത്തുന്നത് സെൻസർ ബോർഡിന് പകരമാവില്ല. കോടതിക്ക് ഇടപെടാനുള്ള പരിമിത അധികാരമേ ഉള്ളൂവെന്നും നിർമാതാവ് പറയുന്നു. സിനിമ കണ്ട് വിലയിരുത്താനുള്ള മേൽനോട്ട അധികാരം ഹൈക്കോടതി ഉപയോഗിക്കരുത്. ചിത്രം വിലയിരുത്താനുള്ള ഏക അധികാര കേന്ദ്രമാണ് സെൻസർ ബോർഡ് ആണെന്നും വിദഗ്ധർ കണ്ട് വിലയിരുത്തിയാണ് പ്രദർശനാനുമതി നൽകിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് പ്രദർശനാനുമതി നൽകിയതെന്നും വിപുൽ അമൃത്‌ലാൽ ഷാ പറയുന്നു.
പ്രദര്‍ശനാനുമതി നേടിയാല്‍ സിനിമ ഭരണഘടനാ തത്വങ്ങള്‍ പാലിച്ചുവെന്നാണ് അര്‍ത്ഥമെന്ന് നിർമാതാവ്. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ പ്രഥമദൃഷ്ട്യാ പിഴവില്ലെങ്കില്‍ സിനിമ സ്റ്റേ ചെയ്യാനാവില്ല. ടീസറിന്റെ അടിസ്ഥാനത്തില്‍ സിനിമ സ്റ്റേ ചെയ്യുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കും. ഹര്‍ജിക്കാര്‍ സംസ്ഥാനത്തെ ആകെ ജനങ്ങളെ പ്രതിനിധീകരിക്കുന്നവരല്ല. അതിനാല്‍ ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാന്‍ അവകാശമില്ലെന്ന് നിർമാതാവ് പറഞ്ഞു.
കേരള സ്‌റ്റോറിയുടെ പ്രൊഡക്ഷന്‍, മാര്‍ക്കറ്റിങ് ജോലികള്‍ പൂര്‍ത്തിയാക്കി. രാജ്യത്താകെ 1,800 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്. കേരള സ്റ്റോറിയുടെ റിലീസിന് 9 ദിവസം മുന്‍പാണ് ഹൈക്കോടതിയിലെ ഹര്‍ജി. സിനിമയില്‍ നിഷേധക്കുറിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നും നിര്‍മ്മാതാവ്. കേരളത്തിലെ സ്ത്രീയുടെ മാത്രം കഥയല്ല പറയുന്നത് എന്നും നിര്‍മ്മാതാവ്. കേരളത്തിന്റെ ഭൂമിശാസ്ത്രത്തിന് പുറത്തേക്ക് നീളുന്നതാണ് സിനിമ. അതിന്റെ ഭാഗമായാണ് കേരള സ്‌റ്റോറി രണ്ടിനൊപ്പം ഗോസ് ബിയോണ്ട് എന്ന് രേഖപ്പെടുത്തിയത് എന്നും നിര്‍മ്മാതാവ് ഹൈക്കോടതിയിൽ പറഞ്ഞു.
