കോഴിക്കോട്: വലിയ വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ശേഷം പ്രദർശനത്തിനെത്തിയ ‘കേരള സ്റ്റോറി 2’ വിന് കോഴിക്കോട് തണുപ്പൻ പ്രതികരണം.
മതിയായ പ്രേക്ഷകരില്ലാത്തതിനെ തുടർന്ന് നഗരത്തിലെ റീഗല്‍ സിനിമാസില്‍ നിശ്ചയിച്ചിരുന്ന ആദ്യ ഷോ റദ്ദാക്കി. രാവിലെ 10 മണിക്ക് നിശ്ചയിച്ചിരുന്ന പ്രദർശനത്തിന് വെറും രണ്ട് പേർ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഇതോടെയാണ് ഷോ വേണ്ടെന്നു വെക്കാൻ തിയേറ്റർ അധികൃതർ തീരുമാനിച്ചത്.
എന്നാല്‍, വരും ദിവസങ്ങളില്‍ നഗരത്തിലെ പ്രമുഖ മാളുകളിലും തിയേറ്ററുകളിലും ചിത്രം പ്രദർശിപ്പിക്കും.
കേരള സ്റ്റോറി 2വിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. റിലീസ് തടഞ്ഞുകൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
സിനിമ കണ്ട ശേഷമായിരുന്നു സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയതെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. വിദഗ്ധ സമിതി കണ്ട് അനുമതി നല്‍കിയ ചിത്രത്തിന്റെ പ്രദര്‍ശനം തടയാനാകില്ല. ക്രമസമാധാനം ലംഘിക്കപ്പെടുമെന്ന കാരണം പ്രദര്‍ശനം തടയാനുള്ള മതിയായ കാരണമല്ല. ക്രമസമാധാന പ്രശ്‌നം കൈകാര്യം ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
