കാത്തിരിക്കാം ഇനി അടുത്ത മേളയ്ക്കായി; 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും ; വൈകിട്ട് ആറിന് നിശാഗന്ധിയില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ നടന്‍ പ്രകാശ് രാജ് മുഖ്യാതിഥിയാകും.

 

തിരുവനന്തപുരം : അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ സിനിമകള്‍ക്കുള്ള അവാര്‍ഡുകളും നെറ്റ് പാക്, ഫിപ്രസ്‌കി, കെ.ആര്‍. മോഹനന്‍ അവാര്‍ഡുകളും സമ്മാനിക്കും. ക്യൂബയുടെ ഇന്ത്യന്‍ സ്ഥാനപതി അലെഹാന്ദ്രോ സിമാന്‍കാസ് മറിന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയാകും.വി.കെ. പ്രശാന്ത് എംഎല്‍എ അ‌ധ്യക്ഷത വഹിക്കും. ചടങ്ങിന് മുന്നോടിയായി അഞ്ചിന് കര്‍ണാട്ടിക്, ഫോക്, സിനിമാറ്റിക് മ്യൂസിക് എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ‘വിന്‍ഡ് ഓഫ് റിഥം’ എന്ന സംഗീതപരിപാടി അരങ്ങേറും.

ഇന്ന് അ‌ഞ്ചു തിയറ്ററുകളിലായി 15 ചിത്രങ്ങളുടെ പ്രദര്‍ശനം മാത്രമാണുള്ളത്. അ‌വസാനദിനമായതിനാല്‍ ചിത്രങ്ങള്‍ക്ക് റിസര്‍വേഷനില്ല.മലയാള ചിത്രങ്ങളായ പ്രശാന്ത് വിജയ്‌യുടെ ദായം, വിഘ്നേഷ് പി. ശശിധരന്‍റെ ഷെഹറസാദെ, ശരത്കുമാര്‍ വിയുടെ നീലമുടി, സതീഷ് ബാബുസേനൻ- സന്തോഷ് ബാബുസേനൻ കൂട്ടുകെട്ടില്‍ പിറന്ന ആനന്ദ് മൊണാലിസ മരണവും കാത്ത്‌ എന്നീ ചിത്രങ്ങള്‍ക്കു പുറമേ ലില അവിലേസിന്‍റെ ടോട്ടം, റിയുസുകെ ഹമാഗുച്ചിയുടെ ഈവിള്‍ ഡെസ് നോട്ട് എക്സിസ്റ്റ്, ഫര്‍ഹാദ് ഡെലാറാം സംവിധാനം ചെയ്ത അ‌ക്കില്ലെസ് എന്നീ ചിത്രങ്ങളും ഇന്ന് പ്രദര്‍ശനത്തിനുണ്ട്.