കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന തീരുമാനം ഇന്നുതന്നെ; ഡൽഹിയിൽ നിര്‍ണായക യോഗം ചേരുന്നു

കേരളത്തിൽ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ തീരുമാനം ഇന്നുതന്നെ ഉണ്ടാകും. ഇത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക യോഗം ചേരുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ യോഗം ആരംഭിച്ചു. മല്ലികാര്‍ജുന്‍ ഖര്‍ഗെയും കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും ആദ്യം നേതാക്കളോട് ഒറ്റയ്ക്ക്, ഒറ്റയ്ക്ക് സംസാരിക്കും. ഇതിന് ശേഷം വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍ എന്നിവരെ ഒരുമിച്ച് ഇരുത്തി ചര്‍ച്ചകള്‍ നടക്കും. സമവായമായ ശേഷം മാത്രമേ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തൂ.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, വിഡി സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ആദ്യം വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളുമായി മല്ലികാര്‍ജുന്‍ ഖര്‍ഗെയും ദീപാദാസ് മുന്‍ഷിയും ഒറ്റയ്ക്ക് സംസാരിക്കും. ഇതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ചരടുവലി നടത്തുന്ന വിഡി സതീശന്‍, കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരെ ഒരുമിച്ച് ഇരുത്തി ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയില്‍ ഒരു അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിന് ശേഷം മാത്രമായിരിക്കും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച. അന്തിമ തീരുമാനം ഹൈക്കമാന്‍ഡായിരിക്കും പ്രഖ്യാപിക്കുക.