Site icon Malayalam News Live

കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതി ഉത്തരവ് ലംഘിച്ച് ജില്ലയിൽ കടന്നതായി വിവരം; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പാലാ പോലീസ് അറസ്റ്റ് ചെയ്തു

പാലാ: കാപ്പ നിയമം ലംഘിച്ചതിന് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ പാലാ ളാലം, പരുമലക്കുന്ന് കോളനിയിൽ പരുമല വീട്ടിൽ ജോജോ ജോർജ്ജ് (28) എന്നയാളെ പാലാ പോലീസ് അറസ്റ്റ് ചെയ്തു.

പാലാ സ്റ്റേഷനിൽ അടിപിടി, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, ഭീഷണിപ്പെടുത്തൽ, പിടിച്ചുപറി തുടങ്ങിയ കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം 9 മാസത്തേക്ക് ജില്ലയിൽ നിന്നും ഇയാളെ നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു.

എന്നാൽ, ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പാലായിൽ നിന്നും പിടികൂടുന്നത്.

പാലാ സ്റ്റേഷൻ എസ്.ഐ ബിനു വി.എൽ, കുഞ്ഞുമോൻ, സന്തോഷ്, എ.എസ്.ഐ സുഭാഷ് വാസു, സി.പി.ഓ മാരായ അഖിലേഷ്, അഭിലാഷ്, ബിനൂപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Exit mobile version