Site icon Malayalam News Live

കടകംപള്ളി സുരേന്ദ്രനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്‌തേക്കും; ഉണ്ണികൃഷ്ണൻപോറ്റിയുടെ വീട്ടിൽ വീണ്ടും എത്തിയതിന്റെ ചിത്രങ്ങൾ പുറത്ത്

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്തേക്കും. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും കടകംപള്ളി സുരേന്ദ്രനും ഒപ്പമുള്ള പുതിയ ചിത്രങ്ങൾ പുറത്തു വന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. എസ്ഐടി കൂടുതൽ വിവരങ്ങൾ കടകംപള്ളിയിൽ നിന്ന് ചോദിച്ചറിയും. കടകംപള്ളി സുരേന്ദ്രൻ ആദ്യം ഉണ്ണികൃഷ്ണൻപോറ്റിയുടെ അച്ഛനെ കാണാനാണ് എത്തിയിരുന്നത്. പിന്നീട് വീണ്ടും കടകംപള്ളി സുരേന്ദ്രൻ പോറ്റിയുടെ വീട്ടിൽ എത്തിയിരുന്നു എന്ന് തെളിയിക്കുന്നത് കൂടിയാണ് ചിത്രങ്ങൾ. ജാമ്യം ലഭിച്ച പോറ്റിയുടെ ഉന്നതരുമായുള്ള ബന്ധം എസ്ഐടി പ്രത്യേകം അന്വേഷിക്കുന്നതിനിടയിലാണ് വീണ്ടും പുതിയ ചിത്രങ്ങൾ പുറത്ത് വന്നിട്ടുള്ളത്. ഇന്നലെ തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫിസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം
ചെയ്തിരുന്നു.

എസ്ഐടിയ്ക്ക് മുൻപിൽ അടൂര്‍ പ്രകാശ് ആരോപണങ്ങൾ നിഷേധിക്കുകയാണ് ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാട് ഇല്ലെന്ന് മൊഴി നൽകി. അടൂര്‍ പ്രകാശിനെ വിളിപ്പിച്ചത് സാമ്പത്തിക ഇടപാട് അന്വേഷണത്തിന്റെ ഭാഗമായെന്നാണ് വിവരം. അതേസമയം, സ്വര്‍ണം ദുരുപയോഗം ചെയ്തത് എങ്ങനെ എന്നത് വ്യക്തമാകാത്തത് അന്വേഷണസംഘത്തിന് വെല്ലുവിളിയാണ്. കേസിൽ കുറ്റപത്രത്തിന്റെ പ്രാഥമിക നടപടികള്‍ എസ്ഐടി ആരംഭിച്ചു. വിശ്വാസ വഞ്ചനയും അഴിമതി നിരോധന നിയമവും തെളിയിക്കുന്നതിലും പ്രതിസന്ധി നേരിടുന്നു. ഈ കുറ്റങ്ങളില്‍ തെളിവിനായി അവസാനവട്ട അന്വേഷണത്തിലാണ് എസ്ഐടി. കൊടിമരം മാറ്റിയതിൽ പ്രത്യേക അന്വേഷണം കോടതി തീരുമാനം അനുസരിച്ച് മാത്രമായിരിക്കും.കോടതി അനുവദിച്ചാല്‍ പ്രത്യേകം കേസ് എടുക്കും.

Exit mobile version