Site icon Malayalam News Live

പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് കൺസൾട്ടിംഗ് സ്ഥാപനം വഴി തട്ടിയെടുത്തത് ലക്ഷങ്ങൾ; കേസിൽ യുവാവിനെ കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തു

കിടങ്ങൂർ: പെരുമ്പായിക്കാട് സ്വദേശിയായ യുവാവിന് പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കുമളി അമരാവതി ഭാഗത്ത് വരിക്കമാക്കൽ വീട്ടിൽ ജിബിൻ ബെന്നി (23) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ചേർപ്പുങ്കൽ ടൗണിൽ നടത്തിയിരുന്ന കൺസൾട്ടിംഗ് സ്ഥാപനം വഴി ഗാന്ധിനഗർ പെരുമ്പായിക്കാട് സ്വദേശിയായ യുവാവിൽ നിന്നും ആറുമാസത്തിനുള്ളിൽ പോളണ്ടിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളിലായി 2,50,000 (രണ്ട് ലക്ഷത്തി അൻപതിനായിരം) രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു.

തുടർന്ന് യുവാവിന് പണം തിരികെ നൽകാതെയും ജോലി തരപ്പെടുത്തി നൽകാതിരുന്നതിനെയും തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കിടങ്ങൂർ സ്റ്റേഷൻ എസ്.ഐ കുര്യൻ മാത്യു, എസ്.ഐ സുധീർ പി.ആർ, സി.പി.ഓ മാരായ അരുൺ പി.സി, ഗ്രിഗോറിയസ് ജോസഫ്, ടിന്റു സൈമൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.

Exit mobile version