Site icon Malayalam News Live

വ്യാജ മോഷണക്കുറ്റത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; ജസീലയുടെ നിർണായക ശബ്ദ സന്ദേശം പൊലീസിന് ലഭിച്ചു

വ്യാജ മോഷണ കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ ശേഖരിച്ച് പൊലീസ്. ജസീല നേരിട്ട മാനസിക പീഡനം വ്യക്തമാകുന്ന ശബ്ദം സന്ദേശമാണ് പൊലീസിന് ലഭിച്ചത്. മരണത്തിന് മുമ്പ് സുഹൃത്തിന് അയച്ച സന്ദേശമാണിത്. പരാതിക്കാര്‍ തന്നെ ബോധപൂര്‍വം തെറ്റുകാരിയാക്കാന്‍ ശ്രമിച്ചെന്നാണ് ജസീല ശബ്ദ സന്ദേശത്തില്‍ പറയുന്നത്. പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അപമാനമുണ്ടായെന്നും ജസീല പറയുന്നു. ഭര്‍ത്താവിനെതിരെയും ശബ്ദ സന്ദേശത്തില്‍ ആരോപണം ഉയര്‍ത്തുന്നുണ്ട്. മോഷണകുറ്റം അടിച്ചേല്‍പ്പിക്കാന്‍ ഭര്‍ത്താവും ശ്രമിച്ചെന്ന് ശബ്ദ സന്ദേശത്തില്‍ പറയുന്നു. ജസീലയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് തെളിവുകള്‍ ലഭിച്ചത്.

മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്തായിരുന്നു ജസീല ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് മുന്‍പായി തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് ഒരു വീഡിയോ ജസീല പകര്‍ത്തിയിരുന്നു. സുഹൃത്തിന്റെ ഉമ്മയുടെ സ്വര്‍ണം കാണാതായെന്നും താന്‍ എടുത്തുവെന്നാണ് അവര്‍ പറയുന്നതെന്നുമായിരുന്നു ജസീല വീഡിയോയില്‍ പറഞ്ഞത്. താന്‍ മരിച്ചാല്‍ ഇവര്‍ക്ക് ശിക്ഷ കൊടുക്കണം. എടുക്കാത്ത ആഭരണം എങ്ങനെ കൊടുക്കാനാണെന്നും ജസീല വീഡിയോയില്‍ പറഞ്ഞിരുന്നു. ജസീല നേരിട്ടത് കടുത്ത അപമാനമാണെന്നും മാതാവ് ആരോപിച്ചു. ഒരു പരാതി എഴുതി വാങ്ങാന്‍ പോലും ആദൂര്‍ പൊലീസ് തയ്യാറായില്ല. മാല നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണ് പൊലീസും ഭര്‍തൃവീട്ടുകാരും നിന്നത്. മാല മോഷ്ടിച്ചുവെന്ന് പറഞ്ഞ് അവര്‍ ഇവിടെ വന്ന് പ്രശ്‌നമുണ്ടാക്കി. മാല മോഷ്ടിച്ചുവെന്ന് നാട്ടിലാകെ പറഞ്ഞുനടന്നുവെന്നും ജസീലയുടെ മാതാവ് പറഞ്ഞു. വ്യാജ മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്താണ് ജസീല ആത്മഹത്യ ചെയ്തതെന്നും വനിതാ പൊലീസ് ഇല്ലാതെയാണ് ചോദ്യം ചെയ്യല്‍ നടന്നതെന്നും കുടുംബം നേരത്തെ പറഞ്ഞിരുന്നു.

Exit mobile version