Site icon Malayalam News Live

പ്രതിസന്ധിൽ ജനനായകൻ: റിലീസ് ഉടനെയില്ല, പ്രദർശനാനുമതി നൽകിയ ഉത്തരവിന് സ്റ്റേ

വിജയ് നായകനായ ജനനായകന്‍ സിനിമയുടെ റിലീസ് വീണ്ടും പ്രതിസന്ധയില്‍. പ്രദര്‍ശനാനുമതി നല്‍കികൊണ്ട് സിംഗിള്‍ ബെഞ്ച് ഇന്ന് രാവിലെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നാലെ അപ്പീലുമായി സെൻസർ ബോർഡ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും ചെയ്തു. തുടർന്ന് പ്രദർശനാനുമതി നൽകിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. സെന്‍സര്‍ ബോര്‍ഡ് ആദ്യം നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയ ശേഷവും സര്‍ട്ടിഫിക്കറ്റ് നല്‍കാതെ മനപ്പൂര്‍വം റിലീസ് തടയുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ജനനായകന്റെ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നത്. ഇത് പരിഗണിച്ച ജസ്റ്റിസ് പിടി ആശ അധ്യക്ഷയായ സിംഗിള്‍ ബെഞ്ച് സെന്‍സര്‍ ബോര്‍ഡ് നടപടികളെ വിമര്‍ശിക്കുകയും പ്രദര്‍ശനാനുമതി നല്‍കുകയുമായിരുന്നു.

എന്നാല്‍, ഉടനടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിനെ സിബിഎഫ്‌സി സമീപിക്കുകയായിരുന്നു. ഇതില്‍ വാദം കേള്‍ക്കവേയാണ് റിലീസിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്. ജനുവരി 21നാണ് ഇനി ഹർജി പരിഗണിക്കുക എന്നും കോടതി വ്യക്തമാക്കി. ചിത്രത്തിന്റെ നിര്‍മ്മാതാക്കളെ മദ്രാസ് ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു. സിനിമയുടെ റിലീസിന് അനാവശ്യ തിടുക്കം കാട്ടരുതെന്ന് പറഞ്ഞ കോടതി പ്രദര്‍ശനാനുമതിയില്ലാതെ എങ്ങനെ സിനിമ റിലീസ് ചെയ്യാനാകുമെന്നും ചോദിച്ചു. സിനിമയുടെ റിലീസ് തീയതി നിങ്ങള്‍ക്ക് നിശ്ചയിക്കാനാവില്ല. സെന്‍സര്‍ ബോര്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കരുതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

Exit mobile version