ഈറോഡ്: കാമുകിയെ ഉപദ്രവിച്ചെന്ന കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍. മുപ്പത്തെട്ടുകാരനായ അരുണ്‍ രംഗരാജിന്റെ ലിവ് ഇൻ പാർട്ണറായ യുവതി നല്‍കിയ പരാതിയിലാണ് പോലീസിന്റെ നടപടി. കർണാടക പോലീസിലെ മുൻ വനിതാ എസ്.ഐയായ സുജാതയാണ് പരാതിക്കാരി.
പരാതിയിൽ കര്‍ണാടകയിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനായ എം. അരുണ്‍ രംഗരാജനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് എത്തിയപ്പോള്‍ ഇദ്ദേഹം വീടിന് തീയിട്ട് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. വളരെ സാഹസികമായാണ് പോലീസ് ഇയാളെ കീഴ്‌പ്പെടുത്തിയത്. കര്‍ണാടക പോലീസിലെ മുന്‍ വനിതാ എസ്.ഐ.യായ സുജാത(38)യുമായാണ് ഐപിഎസ് ഉദ്യോഗസ്ഥനായ അരുണ്‍ രംഗരാജന് ബന്ധമുണ്ടായിരുന്നത്.
ഒരേ ജില്ലയില്‍ ജോലിചെയ്യുന്നതിനിടെയാണ് ഐപിഎസ് ഉദ്യോഗസ്ഥനും വനിതാ എസ്.ഐ.യും അടുപ്പത്തിലായത്. രഹസ്യബന്ധം പുറത്തറിഞ്ഞതോടെ ഐപിഎസ് ഉദ്യോഗസ്ഥയായ അരുണിന്റെ ഭാര്യ ഇയാളില്‍നിന്ന് വിവാഹമോചനം നേടി. പിന്നാലെ സുജാതയും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. തുടര്‍ന്ന് അരുണും സുജാതയും ഒരുമിച്ചായിരുന്നു താമസം.
എന്നാല്‍, ഒരുമിച്ച് താമസം തുടരുന്നതിനിടെ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. തര്‍ക്കങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി മുതല്‍ സുജാത രംഗരാജനില്‍നിന്ന് പിരിഞ്ഞ് താമസിക്കുകയാണ്. തമിഴ്‌നാട്ടില്‍ ക്ഷേത്രദര്‍ശനം നടത്തുന്നതിനിടെ രംഗരാജന്‍ സുജാതയെ ഉപദ്രവിച്ചതായിരുന്നു തര്‍ക്കങ്ങളുടെ തുടക്കം.
ഈ വിഷയത്തില്‍ പോലീസ് ഇടപെട്ടെങ്കിലും പരാതിയില്ലാത്തതിനാല്‍ നടപടിയുണ്ടായില്ല. പിന്നാലെ ഇരുവരും ഗോബിചെട്ടിപ്പാളയത്തെ രംഗരാജന്റെ വീട്ടിലേക്ക് മടങ്ങി. എന്നാല്‍, ഇവിടെവെച്ചും രംഗരാജന്‍ ആക്രമിച്ചതോടെ സുജാത ആശുപത്രിയില്‍ ചികിത്സ തേടുകയും പോലീസില്‍ പരാതിനല്‍കുകയും ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. പങ്കാളിയെ ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയായതോടെ രംഗരാജന്‍ കോടതിയില്‍നിന്ന് ജാമ്യംനേടി. എന്നാല്‍, കേസില്‍ ഉള്‍പ്പെട്ടതോടെ കര്‍ണാടക സര്‍ക്കാര്‍ രംഗരാജനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് ഗോബിചെട്ടിപ്പാളയത്ത് മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ഐപിഎസ് ഉദ്യോഗസ്ഥന്റെ താമസം.
ഇതിനിടെയാണ് കഴിഞ്ഞ ഞായറാഴ്ച സുജാത വീണ്ടും ഇവിടെ താമസിക്കാനെത്തിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. ബുധനാഴ്ച പ്രശ്‌നം രൂക്ഷമായതോടെ രംഗരാജന്‍ ഇരുമ്പുവടികൊണ്ട് സുജാതയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട സുജാത വിവരം പോലീസില്‍ അറിയിച്ചു.
പോലീസ് വീട്ടിലെത്തിയപ്പോഴാണ് രംഗരാജന്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയിട്ടശേഷം വീടിന് തീയിട്ട് ജീവനൊടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍, പോലീസ് സംഘം ഉടന്‍തന്നെ തീയണച്ച് അകത്തുകടക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കസ്റ്റഡിയിലെടുക്കുന്നതിനിടെ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഇന്‍സ്‌പെക്ടറെ ആക്രമിക്കാനും ശ്രമിച്ചു. സാഹസികമായാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
ഗോബിചെട്ടിപ്പാളയത്തെ റിട്ട. സാനിറ്ററി ഇന്‍സ്‌പെക്ടര്‍ മാതേശ്വരന്റെ മകനാണ് അരുണ്‍ രംഗരാജന്‍. ഛത്തീസ്ഗഢ് കേഡറില്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കെ അതേ കേഡറില്‍ ഐപിഎസ് ഉദ്യോഗസ്ഥയായിരുന്ന ഇളാകിയയെ രംഗരാജന്‍ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. പിന്നീട് ഐപിഎസ് ദമ്പതിമാര്‍ കര്‍ണാടക കേഡറിലേക്ക് സ്ഥലംമാറി.
കലബുറഗി ജില്ലയില്‍ എസ്പിയായിട്ടായിരുന്നു രംഗരാജന്റെ നിയമനം. ഇക്കാലയളവിലാണ് കലബുറഗിയിലെ വനിതാ എസ്.ഐ. സുജാതയുമായി ഐപിഎസ് ഉദ്യോഗസ്ഥന്‍ അടുപ്പത്തിലായത്. സുജാതയുടെ ഭര്‍ത്താവ് കണ്ഡപ്പയും കര്‍ണാടക പോലീസിലെ ഇന്‍സ്‌പെക്ടറായിരുന്നു. എസ്പിയുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന് മനസിലായതോടെ കണ്ഡപ്പ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.
ഇതോടെ അരുണ്‍ രംഗരാജനെ കാര്‍വാര്‍ ജില്ലയിലേക്ക് സ്ഥലംമാറ്റി. ഭർത്താവിന്റെ രഹസ്യബന്ധം അറിഞ്ഞ രംഗരാജന്റെ ഭാര്യ അയാളില്‍ നിന്നും വിവാഹബന്ധം വേര്‍പ്പെടുത്തി. അതോടെ വനിതാ എസ്ഐയും ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞു. തുടര്‍ന്ന് ഇരുവരും നിയമപരമായി വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇവർക്കിടയിലും പ്രശ്നങ്ങള്‍ ആരംഭിച്ചതോടെ കഴിഞ്ഞ ഫെബ്രുവരി മുതല്‍ സുജാത മാറിതാമസിക്കുകയായിരുന്നു.
