Site icon Malayalam News Live

പാചകവാതകക്ഷാമത്തിന് പിന്നാലെ ഇന്‍ഡക്ഷന്‍ കുക്കറിന് വന്‍ ഡിമാന്‍റ്; നഗര പ്രദേശങ്ങളില്‍ കൂടുതല്‍ ആവശ്യക്കാര്‍; വിറക് വിപണിയും സജീവം; വില കുതിച്ചുയരുന്നു

തിരുവനന്തപുരം: പാചകവാതകക്ഷാമത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്‍ഡക്ഷന്‍ കുക്കറിന് വിപണയില്‍ വന്‍ ഡിമാന്‍റ്.

ഹോം അപ്ലയന്‍സ് ഷോപ്പുകളില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
വീടുകളിലേക്കു മാത്രമല്ല, ഹോട്ടലുകളിലേക്കും കുക്കറുകള്‍ വാങ്ങുന്നുണ്ട്.

ആവശ്യക്കാര്‍ പൊതുവേ കുറവായിരുന്നതിനാല്‍ ഈ ഉപകരണത്തിന്റെ സ്റ്റോക്ക്, കടകളില്‍ കുറവായിരുന്നു. 1,200 രൂപ മുതലുള്ള ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വിപണിയില്‍ ലഭ്യമാണ്. 1,800 മുതല്‍ 2,500 രൂപ വരെയുള്ള മോഡലുകളാണ് കൂടുതലായി വിറ്റുപോകുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.

നഗര പ്രദേശങ്ങളിലാണ് കൂടുതല്‍ ആവശ്യക്കാര്‍. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഇന്‍ഡക്ഷന്‍ കുക്കറുകളുടെ വില്‍പന കുതിച്ചുയരുകയാണ്.

വിറക് വിപണിയും സജീവമാണ്. വില കുതിച്ചുയരുകയാണ്. കഴിഞ്ഞ ഏതാനും ദിവസത്തിനിടെ വിറകിന്റെ വില ടണ്ണിന് ആയിരം മുതല്‍ 1500 വരെ വര്‍ധിച്ചതായി കച്ചവടക്കാര്‍ പറയുന്നു.

വന്‍കിട ഹോട്ടലുകള്‍ വിറക് വാങ്ങാന്‍ തുടങ്ങിയതോടെ പ്രാദേശിക വിപണിയില്‍ ലഭ്യത കുറഞ്ഞിട്ടുണ്ട്. പുളിമരത്തിന്‍റെ വിറക് ടണ്ണിന് 5000 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 6000 രൂപയായി.

ഇത് പൊളിക്കാത്ത വിറകിന്റെ വിലയാണ്. പൊളിച്ച്‌ കൊടുക്കണമെങ്കില്‍ ഏകദേശം 1000 രൂപ അധികച്ചെലവ് വരും. മറ്റ് വിറകുകള്‍ പൊളിച്ച്‌ നല്‍കുമ്പോള്‍ ടണ്ണിന് ഏകദേശം 7500 രൂപവരെ ഈടാക്കുന്നുണ്ട്. പടുവിറകിന്‍റെ വില ടണ്ണിന് 3200 രൂപയില്‍ നിന്ന് 4200 രൂപയായും റബ്ബര്‍ വിറകിന്‍റെ വില 4000 രൂപയില്‍ നിന്ന് 5000 രൂപയായും ഉയര്‍ന്നു. വിറക് ചുള്ളിയുടെ വിലയിലും വര്‍ധനവുണ്ട്.

Exit mobile version