പശ്ചിമ ബംഗാളിൽ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനായി നടപ്പിലാക്കിയ ‘ഡിറ്റക്ട്, ഡിലീറ്റ്, ഡീപോർട്ട്’ (കണ്ടത്തുക, ഒഴിവാക്കുക, നാടുകടത്തുക) നയത്തിൻ്റെ ഭാഗമായി ഇതുവരെ കസ്റ്റഡിയിലെടുത്തത് 335 അനധികൃത കുടിയേറ്റക്കാരെ. നാടുകടത്തുന്നതിന് മുന്നോടിയായി ഇവരെ പുതിയതായി സജ്ജീകരിച്ച 11 ഹോൾഡിങ് സെൻ്ററുകളിലേക്ക് മാറ്റി. ബംഗ്ലാദേശ് അതിർത്തിയോട് ചേർന്ന നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബാസിർഹട്ടിൽ നിന്നാണ് ഏറ്റവും കൂടുതൽ അനധികൃത കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തത്.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 11 ഹോൾഡിങ് സെൻ്ററുകളാണ് തുറന്നിരിക്കുന്നതെന്ന് അധികൃതർ വാർത്താ ഏജൻസിയായ പിടിഐയോട് അറിയിച്ചു. 11 ഹോൾഡിങ് സെൻ്ററുകളിലായി 335 അനധികൃത കുടിയേറ്റക്കാരെ ആണ് പാർപ്പിച്ചിരിക്കുന്നത്. ഇതിൽ 148 പുരുഷന്മാരും 99 സ്ത്രീകളും 88 കുട്ടികളും ഉൾപ്പെടുന്നതായും അധികൃതർ വ്യക്തമാക്കി.
