Site icon Malayalam News Live

സസ്‌പെൻഷന് സ്റ്റേ വാങ്ങി തിരികെ സർവീസില്‍ കയറി; ഒന്ന് കുടുങ്ങിയിട്ടും ഒരു മാറ്റവുമില്ലാതെ വീണ്ടും കൈക്കൂലി ചോദിച്ചു; ഇടുക്കി ഡിഎംഒയും ഇടനിലക്കാരനും റിമാൻഡില്‍

ഇടുക്കി: 75,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായ ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. എല്‍ മനോജിനെയും ഇടനിലക്കാരനും ഡ്രൈവറുമായ രാഹുല്‍ രാജിനെയും മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു.

ഇരുവരേയും സബ് ജയിലിലേക്ക് മാറ്റി. ചിത്തിരപുരത്തെ ഒരു ഹോട്ടല്‍ ഉടമയില്‍ നിന്ന് സർട്ടിഫിക്കറ്റിനായി 75,000 കൈപ്പറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.

ബുധനാഴ്ചയാണ് ഇടുക്കി വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ഇടുക്കി യൂണിറ്റ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
നേരത്തെ ഗുരുതര ആരോപണങ്ങളെ തുടർന്ന് സസ്‌പെൻഷനിലായിരുന്ന ഡിഎംഒ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നിന്ന് സ്റ്റേ വാങ്ങി തിരികെ സർവീസില്‍ കയറിയ അതേ ദിവസമാണ് ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായത്.

പണം വാങ്ങിയ ഗൂഗിള്‍ പേ അക്കൗണ്ടിന്‍റെ ഉടമയാണ് റിമാൻഡിലായ രാഹുല്‍ രാജ്. ഇയാളെ കോട്ടയം അമ്മഞ്ചേരിയില്‍ നിന്നാണ് പിടികൂടിയത്.

കോട്ടയത്തെ മറ്റൊരു സർക്കാർ ഡോക്ടറുടെ ഡ്രൈവറാണ് രാഹുല്‍രാജ്. ഒരു ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടിരുന്നത്. ലാബുകള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെ മറ്റ് നിരവധി സ്ഥാപനങ്ങളില്‍ നിന്നും പണം വാങ്ങിയത് സംബന്ധിച്ചും ശ്രമം നടന്നതായും പരാതി വിജിലൻസിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളും വിജിലൻസ് സംഘം അന്വേഷിക്കുന്നുണ്ട്.

Exit mobile version