Site icon Malayalam News Live

എഞ്ചിനീയറിങ് കോളേജിലെ വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ; സംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ; ചോദ്യംചെയ്യാനായി കസ്റ്റഡിയിൽ എടുത്തത് ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെ ഏഴ് പേരെ

ഹൈദരാബാദ്: എഞ്ചിനീയറിങ് കോളേജിലെ വനിതാ ഹോസ്റ്റലിന്‍റെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ. ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെ ഏഴ് പേരെയാണ് ചോദ്യംചെയ്യാനായി കസ്റ്റഡിയിൽ എടുത്തത്.

ഹൈദരാബാദിലെ മെഡ്ചലിലുള്ള സിഎംആര്‍ എഞ്ചിനിയറിങ് കോളേജിലാണ് സംഭവം. കസ്റ്റഡിയിലുള്ളവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. വിരലടയാള സാമ്പിളുകൾ ശേഖരിച്ച് ഫോറൻസിക് ലാബിലേക്കും അയച്ചിട്ടുണ്ട്.

ഹോസ്റ്റൽ വാർഡനെ കോളേജ് മാനേജ്‌മെന്‍റ് സസ്‌പെൻഡ് ചെയ്തു. കോളേജിന് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളോട് വീടുകളിലേക്ക് പോകാൻ നിർദേശിക്കുകയും ചെയ്തു. ഹോസ്റ്റലിലെ കുളിമുറിയിൽ ഒളിപ്പിച്ച മൊബൈൽ ഫോൺ ഒരു വിദ്യാർത്ഥിനി ബുധനാഴ്ചയാണ് കണ്ടെത്തിയത്.

വിദ്യാർത്ഥിനികളുടെ നിരവധി സ്വകാര്യ വീഡിയോകൾ ഫോണിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ മൂന്ന് മാസത്തോളമായി നിരവധി വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നാണ് ആരോപണം. 300ലധികം ദൃശ്യങ്ങൾ ഫോണിലുണ്ടെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.

സംഭവം കോളേജ് മാനേജ്‌മെന്‍റിനെ അറിയിച്ചിട്ടും നടപടിയുണ്ടാവാതിരുന്നതോടെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഹോസ്റ്റലിലെ പാചകക്കാർ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Exit mobile version