എറണാകുളം: ഹർത്താലിനെതിരെ സ്വമേധയ കേസ് എടുത്ത് ഹൈക്കോടതി. ഹർത്താല്‍ ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് നല്കി. ഇന്ന് വൈകിട്ട് ഡിജിപി യോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നല്കി.
ഹർത്താലില്‍ നടന്ന അതിക്രമങ്ങളിലാണ് കേസ് എടുത്തിരിക്കുന്നത്. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി കൃഷ്ണകുമാർ എന്നിവരുടെ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്. കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിൻ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹർത്താലില്‍ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ശക്തമായ പ്രതിഷേധം ഉണ്ടായി. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ പലയിടങ്ങളിലും ഗതാഗതകുരുക്കുണ്ടായി.
ചിലയിടങ്ങളില്‍ പൊലീസുമായി പ്രതിഷേധക്കാർ വാക്കുതർക്കവുമായി. ചിലയിടങ്ങങ്ങളില്‍ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. തിരുവനന്തപുരത്ത് കഴക്കൂട്ടം മുതല്‍ കണിയാപുരം വരെ വലിയരീതിയിലുള്ള ഗതാഗതകുരുക്കുണ്ടായി. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എഞ്ചിനീയറിങ് എൻട്രസ് പരീക്ഷ (വിഐടിഇഇഇ)എഴുതേണ്ട വിദ്യാര്‍ത്ഥികളും ആശുപത്രികളിലേക്ക് പോകാനുള്ളവരുമടക്കം കുരുക്കില്‍ കുടുങ്ങിയിരുന്നു.
