സ്വർണവില മുന്നോട്ടേക്ക് തന്നെ; ഇന്നും കുതിച്ചുയർന്നു, പവന് കൂടിയത് 840 രൂപ

സംസ്ഥാനത്തെ സ്വർണവില ഇന്നും കുതിച്ചുയർന്നിരിക്കുകയാണ്. രണ്ട് ദിവസത്തെ ഇടിവിന് ശേഷം വെളളിയാഴ്ച ഉയര്‍ന്ന സ്വര്‍ണവില ഇന്നും മുന്നോട്ട് തന്നെ. 840 രൂപയാണ് ഇന്ന് മാത്രം ഒരു പവന് വര്‍ധിച്ചിരിക്കുന്നത്. ഇനിയും വില വര്‍ധിക്കാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. വില ഉയരുന്ന സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ വില്‍ക്കാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. അമേരിക്കയിലുണ്ടാകുന്ന സാമ്പത്തിക വ്യതിയാനങ്ങളാണ് വിലവര്‍ധനവിന് പിന്നിലെ പ്രധാന കാരണമായി കണക്കാക്കുന്നത്.

ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് 103,000 രൂപയാണ് വിപണി വില. ഇന്നലെ രാവിലെ 1,01720 രൂപയായിരുന്ന വില ഉച്ചയ്ക്ക് വീണ്ടും ഗ്രാമിന് 55 രൂപ വര്‍ധിച്ച് 1,02160 രൂപയില്‍ എത്തിയിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 840 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്ന് 22 കാരറ്റ് ഗ്രാം വില 12875 രൂപയാണ്. ഒരു ഗ്രാമിന് 260 രൂപയും 10 ഗ്രാമിന് 2600 രൂപയാണ് വെള്ളിയുടെ വിപണിവില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 4510 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇതാണ് കേരളത്തിലും വില വര്‍ധിക്കാന്‍ കാരണം.

രൂപയുടെ മൂല്യം ഇടിയുന്നതും സ്വർണവില വര്‍ധിക്കാന്‍ കാരണമാകും. ക്രൂഡ് ഓയില്‍ വില ഉയരുന്നത് ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയാണ്. വെനസ്വേലയിലെ പ്രശ്‌നങ്ങള്‍, ഇറാന്‍ പ്രക്ഷോഭം എന്നിവയാണ് ക്രൂഡ് ഓയില്‍ വില ഉയരാന്‍ കാരണം. ഇതോടെ ഇന്ത്യയിലെ ഇറക്കുമതി ചിലവ് ഉയരാനിടയായതും സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുണ്ട്.