Site icon Malayalam News Live

സിപിഐഎമ്മിന് വെല്ലുവിളി; അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരന്‍

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു. പാർട്ടിക്ക് എതിരെ ഒന്നും പറയില്ല. വ്യക്തിഹത്യ ഇല്ല. കമ്മ്യൂണിസ്റ്റുകാർക്കെതിരെ ഒന്നും പറയാൻ താൻ തയ്യാറല്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാര്‍ട്ടിയിലും മുന്നണിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ജി സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്. താന്‍ പാര്‍ട്ടി അംഗത്വം ഒഴിഞ്ഞുവെന്നും പാര്‍ട്ടി വിട്ടുവെന്നും ജി സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് പാര്‍ട്ടിയെ ചതിക്കുകയില്ല. പാര്‍ട്ടിയില്‍ നിന്ന് മാറികൊടുത്തു. താന്‍ കാരണം പാര്‍ട്ടിക്ക് ഇനി തലവേദനയാകില്ലെന്നും സുധാകരന്‍ പറഞ്ഞു.

അമ്പലപ്പുഴയില്‍ ഭൂരിപക്ഷം കുറഞ്ഞതിന് തനിക്കെതിരെ എളമരം കരീം അന്വേഷണം നടത്തി. 25 പേജില്‍ താന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. അത് വായിച്ചുനോക്കിയില്ല. കരീമിന്റെ റിപ്പോര്‍ട്ടില്‍ തന്റെ വാദങ്ങള്‍ ചേര്‍ത്തില്ല. സംസ്ഥാന കമ്മിറ്റിയില്‍ ആലപ്പുഴ ജില്ലയിലെ അംഗങ്ങള്‍ ഒഴികെ ആരും തന്നെ പിന്തുണച്ചില്ല. മറ്റുള്ളവര്‍ നിശബ്ദരായിരുന്നു. അവര്‍ക്ക് കാര്യങ്ങള്‍ അറിയാമെന്നും ജി സുധാകരന്‍ പറഞ്ഞു. വിമര്‍ശനങ്ങള്‍ക്ക് കീഴടങ്ങില്ല. പാര്‍ട്ടി രീതി പറഞ്ഞുകൊണ്ടേയിരിക്കും. എംഎല്‍എയും മന്ത്രിയുമായി. ഇനി എന്താ അയാള്‍ക്ക് വേണ്ടതെന്നാണ് ചിലര്‍ ചോദിക്കുന്നത്. അത് മാര്‍ക്‌സിസ്റ്റ് രീതിയല്ല. മരിക്കുന്നതുവരെ ലെനിന്‍ റഷ്യയിലെ ഭരണാധികാരിയായിരുന്നു. മാവോയും കാസ്‌ട്രോയും അധികാരത്തിലിരുന്നു. അവരോട് താഴെയിറങ്ങാന്‍ പറയുമോയെന്നും ജി സുധാകരന്‍ ചോദിച്ചു.

Exit mobile version