ഇന്ന് പ്രഖ്യാപിച്ച ബജറ്റിന് പിന്നാലെ വിമർശനവുമായി കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എംപി. ഇക്കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് ഭരണം നടത്തുന്ന ഇടതു മുന്നണി സർക്കാർ ഇതുവരെ ചെയ്യാത്ത കാര്യങ്ങൾ ചെയ്യുമെന്ന് തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ വാഗ്ദാനങ്ങൾ നൽകുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ ഒന്നും ബജറ്റിലില്ല. പുതിയ പദ്ധതികൾ പ്രാവർത്തികമാക്കാൻ അവശ്യമായ സാമ്പത്തിക ഭദ്രത സംസ്ഥാനത്തിന് ഉണ്ടാകണം. അതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താതെ പദ്ധതി പ്രഖ്യപിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്ത് വർഷം മുമ്പ് റബ്ബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിച്ചത് ഇത് വരെ നടപ്പിലായിട്ടില്ല. ഇത് നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ഒരു പ്രഖ്യാപനവും ഈ ബജറ്റിലും ഇല്ല. നെല്ലിന് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന താങ്ങുവിലക്ക് ആനുപാതികമായി സംസ്ഥാന സർക്കാർ വിഹിതം കൂട്ടുന്നില്ല. കഴിഞ്ഞ കേന്ദ്ര ബജറ്റിലും നെല്ലിൻ്റെ താങ്ങുവിലയിൽ വർദ്ധനവ് വരുത്തിയിരുന്നു. സംസ്ഥാന സർക്കാർ ഇത് കണ്ടില്ലന്ന് നടിക്കുന്നത് കർഷകരോടുള്ള വഞ്ചനയാണന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
