ഒല്ലൂർ: പനി ബാധിച്ച് ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ഒരു വയസ്സുകാരൻ ചികിത്സയ്ക്കിടെ മരിച്ചു.
ചികിത്സ ലഭിക്കാൻ വൈകിയെന്നുകാണിച്ച് ഒല്ലൂർ സെയ്ന്റ് വിൻസെന്റ് ഡി പോള്‍ ആശുപത്രിക്കെതിരേ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
നടത്തറ ചൂണ്ടക്കാരൻ വീട്ടില്‍ വിനുവിന്റെയും രാഗിയുടെയും മകൻ ദ്രിയാഷ് ആണ് മരിച്ചത്. അസ്വാഭാവികമരണത്തിന് കേസെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നാലിനാണ് പനിയും ഛർദിയുമായി കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്. പരിശോധനയില്‍ കുഞ്ഞിന് രക്തക്കുറവും അണുബാധയും കണ്ടെത്തി.
വൈകീട്ട് ആറോടെ വാർഡിലേക്ക് മാറ്റി. ഡ്രിപ്പ് കയറ്റാൻ ശ്രമിച്ചപ്പോള്‍ ഞരമ്പ് ലഭിച്ചില്ല. ഇതിനിടെ അപസ്മാരവും ഛർദിയുംമൂലം കുട്ടി അവശനായി. രാത്രി പത്തുകഴിഞ്ഞ് ജൂബിലി മിഷൻ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പന്ത്രണ്ടോടെ മരിച്ചു.
