രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ മൂന്നാമത്തെ പരാതിയിലും യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാന്റെ പേര്. രാഹുൽ മാങ്കൂട്ടത്തിൽ പീഡിപ്പിച്ച വിവരവും താൻ ഗർഭിണിയാണെന്ന വിവരവും ഫെന്നി നൈനാന് അറിയാമായിരുന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന രാഹുലിനെതിരായ രണ്ടാമത്തെ പരാതിയിൽ അതിജീവിത ഫെന്നിയുടെ പേര് പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാമത്തെ പരാതിയിലും രാഹുലിന്‍റെ സഹായിയും സുഹൃത്തുമായ ഫെന്നിയുടെ പേര് വരുന്നത്.
‘അബോർഷൻ വിവരം പറയാനായി വിളിച്ചപ്പോൾ രാഹുൽ തന്നെ ബ്ലോക്ക് ചെയ്തു. ഇ-മെയിൽ മുഖേന വിവരം അറിയിച്ചിട്ടും രാഹുൽ മറുപടി നൽകിയില്ല. പിന്നാലെ ഇക്കാര്യങ്ങളെല്ലാം അറിയിക്കാനായി ഫെന്നി നൈനാനെ വിളിച്ചു’ എന്നാണ് പരാതിക്കാരിയുടെ മൊഴി. എന്നാല്‍ യുവതിയുടെ മൊഴിയിലെ ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിക്കുകയാണ് ഫെന്നി. തനിക്ക് ഇത്തരം കാര്യങ്ങള്‍ ഒന്നുമറിയില്ലെന്നും ഇത് വാസ്തവ വിരുദ്ധമാണെന്നുമാണ് ഫെന്നിയുടെ പ്രതികരണം.
രാഹുലിനെതിരെ ഉയർന്ന രണ്ടാമത്തെ പീഡന പരാതിയിലും ഫെന്നിയുടെ പേര് അതിജീവിത പറഞ്ഞിരുന്നു. ഫെന്നി നൈനാന്റെ ഒപ്പമാണ് രാഹുൽ തന്നെ കാണാനെത്തിയതെന്നും പീഡന ശേഷം ഫെന്നിയാണ് തന്നെ യാതൊരു ദയയുമില്ലാതെ വീട്ടിലേക്കുള്ള വഴിയിൽ ഇറക്കിവിട്ടതെന്നുമായിരുന്നു മുൻ പരാതിയിലെ അതിജീവിതയുടെ ആരോപണം. എന്നാൽ അന്നും ഫെന്നി ഇത് നിഷേധിക്കുകയായിരുന്നു.
