Site icon Malayalam News Live

കടം വാങ്ങിയ പണം തിരികെ കൊടുക്കാത്തതിലുള്ള വിരോധം; യുവാവിനെ വീടുകയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏറ്റുമാനൂർ സ്വദേശി അറസ്റ്റിൽ

ഏറ്റുമാനൂർ: യുവാവിനെ വീടുകയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഏറ്റുമാനൂർ പേരൂർ ഇടിവെട്ട് കാരക്കാട്ട് വീട്ടിൽ ശ്രീജേഷ് (34) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും, സുഹൃത്തും ഇന്നലെ (19.06.24) രാത്രി എട്ടു മുപ്പത് മണിയോടുകൂടി പേരൂർ സ്വദേശിയായ യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന വടിവാൾ കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച യുവാവിന്റെ സുഹൃത്തിനെയും ഇവർ ആക്രമിച്ചു.

യുവാവ് ശ്രീജേഷിന്റെ സുഹൃത്തിന്റെ കയ്യിൽ നിന്ന് പണം കടം വാങ്ങിയത് തിരികെ കൊടുക്കാത്തതിലുള്ള വിരോധം മൂലമാണ് ഇവർ യുവാവിനെ വീടുകയറി ആക്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ശ്രീജേഷിനെ പിടികൂടുകയുമായിരുന്നു.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്. ഐ മാരായ സൈജു,സിനിൽ,വിനോദ്, സി.പി.ഓ മാരായ സുനിൽ കുര്യൻ,സെബാസ്റ്റ്യൻ, ജേക്കബ് ജോർജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റു പ്രതിക്കായി തിരച്ചിൽ ശക്തമാക്കി.

Exit mobile version