Site icon Malayalam News Live

സാമ്പത്തിക ബാധ്യത; എറണാകുളത്തു ഒരു കുടുംബത്തിലെ മൂന്നുപേര്‍ തൂങ്ങിമരിച്ച നിലയില്‍

സ്വന്തം ലേഖകൻ 

കൊച്ചി:  അങ്കമാലി കുറുമശ്ശേരിയിൽ ഗൃഹനാഥനും, ഭാര്യയും, 36കാരനായ മകനുമടക്കം ഒരു വീട്ടിലെ മൂന്ന് പേർ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മകന്റെ വൻ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

പാറക്കടവ് എൻ.എസ്.എസ് സ്കൂളിന് സമീപം കുറുമശ്ശേരി അമ്പാട്ടുപറമ്പിൽ വീട്ടിൽ ഗോപി, ഭാര്യ ഷീല, മകൻ ഷിബിൻ എന്നിവരാണ് മരിച്ചത്. വിദേശത്ത് ജോലിക്ക് കൊണ്ടുപോകാൻ പലരിൽ നിന്നായി ഷിബിൻ വാങ്ങിയ പണം ഏജന്റിനു കൈമാറിയെങ്കിലും ജോലിക്ക് പോകാൻ സാധിക്കാത്തതിനാൽ കടബാധ്യത വന്നിരുന്നു.

പണം തിരിച്ചുനൽകാമെന്ന് പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും നൽകാൻ സാധിക്കാതെ വന്നതോടെ ആളുകൾ ശല്യം ചെയ്യാനും, വീട്ടിൽ കുത്തിയിരിക്കാനും തുടങ്ങി.

അതോടെയാണ് കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നൽകുന്ന സൂചന. ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തിയ ശേഷം മൃതദേഹങ്ങൾ താഴെയിറക്കി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരുകയാണ്. മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version