Site icon Malayalam News Live

ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ല; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി.

 

ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ലെന്നും കേന്ദ്രത്തില്‍ നിന്ന് വൈദ്യുതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നും മന്ത്രി പറഞ്ഞു.

 

ലോഡ് ഷെഡിങ് ആയിരുന്നില്ല, ട്രിപ്പിങ് കാരണമായിരുന്നു ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി മുടങ്ങിയത് എന്നാണ് മന്ത്രിയുടെ വിശദീകരണം.

 

കാലാവസ്ഥയില്‍ വന്ന മാറ്റവും ഇലക്‌ട്രിക് വാഹനങ്ങള്‍ പെരുകിയതും തിരിച്ചടിയായയെന്നും മന്ത്രി പറഞ്ഞു.

 

പ്രതിസന്ധി സമയത്ത് വേഗത്തില്‍ തീരുമാനമെടുക്കാന്‍ റെഗുലേറ്ററി കമ്മീഷന് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പരോക്ഷവിമര്‍ശനം നടത്തി.

 

ഇലക്‌ട്രിക് വാഹനങ്ങള്‍ വ്യാപകമായത് ഉള്‍പ്പെടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് മന്ത്രിയുടെ വിശദീകരണം. ഉഷ്ണതരംഗം ഇങ്ങനെ വരുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചോ എന്നും അദ്ദേഹം ചോദിച്ചു. വൈദ്യുതി ഉത്പ്പാദനം കൂട്ടിയില്ലെന്നും മുന്‍ കരുതലെടുത്തില്ലെന്നും പറയുന്നത് ശരിയല്ല. ഗള്‍ഫ് യുദ്ധം വരുമെന്ന് ഉള്‍പ്പെടെ ആരും പ്രതീക്ഷിച്ചതല്ലല്ലോ എന്നും മന്ത്രി ചോദിച്ചു. 70 ശതമാനവും വൈദ്യതി നമ്മള്‍ പുറത്തുനിന്നാണ് വാങ്ങുന്നത്. പല ജലവൈദ്യുത പദ്ധതികളും പരിസ്ഥിതിവാദികള്‍ ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് നിന്നുപോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

റെഗുലേറ്ററി കമ്മീഷനോടുള്ള വിമര്‍ശനങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്നില്ലെന്നും അത് പറയേണ്ട വേദികളില്‍ പറഞ്ഞുകൊള്ളാമെന്നും മന്ത്രി കെ കൃഷ്ംണന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പെറ്റീഷനില്‍ നടപടിയെടുക്കാന്‍ എന്തുകൊണ്ട് വൈകി എന്നതിലുള്‍പ്പെടെ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കാക്കയ്ക്ക് പറക്കാനാകില്ല എന്നുള്‍പ്പെടെയുള്ള കാരണങ്ങള്‍ പറഞ്ഞാണ് ബാഗും തൂക്കി വന്ന ചില പരിസ്ഥിതിവാദികള്‍ പല ജലവൈദ്യുത പദ്ധതികളും തടസപ്പെടുത്തിയതെന്നും അദ്ദേഹം ആക്ഷേപിച്ചു.

Exit mobile version