സംസ്ഥാനത്തെ മുന്‍സിപ്പല്‍ കൗണ്‍സിലുകളിലേയും, കോര്‍പ്പറേഷനുകളിലെയും ചെയര്‍പേഴ്സണ്‍, മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇന്ന് രാവിലെ 10.30നാണ് ചെയര്‍പേഴ്സണ്‍, മേയര്‍ തെരഞ്ഞെടുപ്പ്. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം 2.30നും നടത്തും. കോര്‍പറേഷനുകളില്‍ വരണാധികാരികളായി ജില്ലാ കലക്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഒന്നിലധികം സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ വോട്ടെടുപ്പ് ഓപ്പണ്‍ ബാലറ്റ് മുഖേന ആയിരിക്കും. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാള്‍ മാത്രമേ മത്സരിക്കുന്നുള്ളൂവെങ്കില്‍ വോട്ടെടുപ്പ് നടത്താതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ നാളെ നടക്കും.
അതേസമയം തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ സ്ഥാനാർത്ഥിയെ സംസ്ഥാനം ഒന്നാകെ ഉറ്റുനോക്കിയിരുന്നു. പക്ഷെ കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയായി വിവി രാജേഷിനെ തെരഞ്ഞെടുത്തത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പക്ഷത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. മുൻ ഡിജിപിയായ ആർ ശ്രീലേഖ മേയർ സ്ഥാനാർത്ഥിയാകണം എന്ന നിലപാടായിരുന്നു രാജീവ് പക്ഷത്തിനുണ്ടായിരുന്നത്. എന്നാൽ വി മുരളീധരൻ ഇടപെട്ട് ഈ നീക്കത്തെ വെട്ടുകയായിരുന്നു.
