Site icon Malayalam News Live

തദ്ദേശ സ്ഥാപനങ്ങളില്‍ കൂറുമാറിയവരൊക്കെ പെടും; കൂറുമാറ്റം നിയന്ത്രിക്കാൻ നിലവിലുള്ളത് കര്‍ശന വ്യവസ്ഥകള്‍; ആറ് വര്‍ഷത്തേക്ക് അയോഗ്യരാക്കാനും വകുപ്പ്

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ തിരഞ്ഞെടുപ്പുകളില്‍ കൂറുമാറിയവരെ കാത്തിരിക്കുന്നത് മുട്ടൻ പണി.

മറുകണ്ടം ചാടിയതോടെ താത്ക്കാലിക നേട്ടങ്ങള്‍ കിട്ടിയവരെയെല്ലാം കാത്തിരിക്കുന്നത് കടുത്ത നിയമപ്രതിസന്ധിയാണ്. തദ്ദേശസ്ഥാപനങ്ങളിലെ കൂറുമാറ്റം നിയന്ത്രിക്കാൻ സംസ്ഥാനത്ത് കർശന നിയമവ്യവസ്ഥകളാണ് നിലവിലുള്ളത് എന്നതുകൊണ്ട് തന്നെ അയോഗ്യത ഉള്‍പ്പെടെയുള്ള നടപടികള്‍ക്കാകും കൂറുമാറിയ അംഗങ്ങള്‍ വിധേയരാകുക.

നിയമസഭയിലെയും പാർലമെന്റിലെയും കൂറുമാറ്റ നിയമത്തില്‍ കാണുന്ന ചില ഇളവുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ബാധകമല്ല. ഒരു പാർട്ടിയിലെ എല്ലാ അംഗങ്ങളും ഒരുമിച്ച്‌ മറുപക്ഷത്ത് ചാടിയാലും അയോഗ്യത ഒഴിവാക്കാനാവില്ല.

കോണ്‍ഗ്രസില്‍ നിന്ന് ജയിച്ച മുഴുവൻ അംഗങ്ങളും ബിജെപിയെ പിന്തുണച്ച മറ്റത്തൂർ സംഭവത്തില്‍ ഈ വ്യവസ്ഥ നിർണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 77 പേരെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കൂറുമാറ്റത്തിന്റെ പേരില്‍ അയോഗ്യരാക്കിയിട്ടുള്ളത്.

ഈ തവണ ഇത്തരം കേസുകള്‍ കൂടുതലായതിനാല്‍ അയോഗ്യത നേരിടുന്നവരുടെ എണ്ണം വർധിക്കാനാണ് സാധ്യത. എന്നാല്‍ ഓരോ കേസും പരാതികളുടെ അടിസ്ഥാനത്തില്‍ വാദം കേട്ട ശേഷമേ കമ്മിഷൻ തീരുമാനിക്കൂ.

Exit mobile version