Site icon Malayalam News Live

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പെട്ടെന്നുള്ള പ്രകോപനമെന്ന പ്രതികളുടെ വാദം നിലനില്‍ക്കില്ലെന്ന് പൊലീസ്

റെയ്ഡിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികളുടെ വാദം തള്ളി പൊലീസ്. പെട്ടെന്നുള്ള പ്രകോപനമാണ് ആക്രമണത്തിന് പിന്നിലെന്ന പ്രതികളുടെ വാദം നിലനില്‍ക്കില്ലെന്നാണ് പൊലീസ് പറയുന്നത്. ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയായിരുന്നു. കൈയില്‍ ആയുധങ്ങളുമായാണ് പ്രവര്‍ത്തകര്‍ എത്തിയതെന്നും പൊലീസ് പറയുന്നു. ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കാനാണ് പൊലീസിന്റെ തീരുമാനം. പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി നല്‍കണമെന്നും പൊലീസ് ആവശ്യപ്പെടും. ഇഡി സംഘത്തിന് നേരെയുണ്ടായ ആക്രമണം പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നായിരുന്നു എന്നായിരുന്നു പ്രതികളുടെ വാദം.

പ്രതിഷേധിക്കാന്‍ വേണ്ടിയാണ് പ്രതിപക്ഷ നേതാവിന്റെ വീടിന് മുന്നില്‍ എത്തിയതെന്നും ആക്രമിക്കുക എന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിലായിരുന്നു അഞ്ച് പ്രതികള്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പ്രതികളുടെ വാദം തള്ളുകയാണ് പൊലീസ്. ഇഡി സംഘത്തിന് നേരെ ആസൂത്രിത ആക്രമണമാണ് നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഇഷ്ടിക അടക്കമുള്ള വസ്തുക്കളുമായായിരുന്നു പ്രവര്‍ത്തകര്‍ എത്തിയത്. പ്രതിഷേധിക്കുക മാത്രമായിരുന്നില്ല ഇവരുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു. ഗൂഢാലോചന തെളിയിക്കുന്നതിനായി പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ എന്തെങ്കിലും ആഹ്വാനം നടന്നിട്ടുണ്ടോ, നേതാക്കള്‍ക്ക് അതില്‍ പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ടിയാണ് ഫോണുകള്‍ പരിശോധനയ്ക്ക് അയച്ചത്. പരിശോധനാ ഫലം വന്ന ശേഷമായിരിക്കും അന്തിമ തീരുമാനത്തില്‍ എത്തുക.

Exit mobile version